ആലപ്പുഴ: പണിമുടക്കിൽ നിന്ന് ആശുപത്രികളിലെ ഉൾപ്പെടെ ബയോ മെഡിക്കൽ മാലിന്യ നീക്കത്തെ ഒഴിവാക്കണമെന്ന അഭ്യർത്ഥന സംയുക്ത ട്രേഡ് യൂണിയൻ നിരാകരിച്ചതോടെ ഇവ കുന്നുകൂടും. രണ്ടുദിവസം കൊണ്ട് സംസ്ഥാനത്താകെ 100 ടണ്ണിലധികം ബയോമാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് ഐ.എം.എ കേരള ഘടകത്തിന്റെ കീഴിലുള്ള ഇമേജ് (ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്‌ലി) അധികൃതർ പറയുന്നു. പാലക്കാട് കഞ്ചിക്കോടാണ് ഇമേജിന്റെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ്.
വിവിധ ആശുപത്രികൾ, ലാബുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യങ്ങൾ ഇനം തിരിച്ച് ശേഖരിച്ചാണ് ഇവിടെ എത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളുള്ള 52 വാഹനങ്ങളിലാണ് ഇവ ശേഖരിക്കുന്നത്. പണിമുടക്ക് ദിവസങ്ങളിൽ ഇവയ്ക്ക് ഓടാനാവാത്തതോടെ ആശുപത്രികളിലടക്കം മാലിന്യം കെട്ടികിടക്കും.
പ്രത്യാഘാതം രണ്ടാഴ്ച
ഇമേജ് പ്ളാന്റിന്റെ പരമാവധി സംസ്കരണ ശേഷി 52 ടണ്ണാണ്. അതിനാൽ പണമുടക്കു കഴിഞ്ഞ് രണ്ടുദിവസത്തെ മാലിന്യം ഉൾപ്പെടെ ഒരുമിച്ച് സംസ്കരിക്കുക അസാദ്ധ്യം. കൂടാതെ ഓരോ ദിവസവും എത്തുന്നവയും ഉണ്ടാകും. അതിനാൽ രണ്ടാഴ്ച കഴിഞ്ഞാലേ പൂർവ സ്ഥിതിയിലെത്തൂ എന്ന് അധികൃതർ പറയുന്നു.
...............................................
760
ഇമേജിന്റെ ഭാഗമായുള്ള
തൊഴിലാളികൾ
.................................................
സേവനം തേടുന്ന ആരോഗ്യ കേന്ദ്രങ്ങൾ
സർക്കാർ: 1517
സ്വകാര്യ മേഖല: 16301
............................................
''
പാറശാല മുതൽ കാസർകോട് വരെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. കൊവിഡ് പോലെ മാരകമായ വൈറസുകൾ പടരാതെ തടയുന്നതിൽ ഇമേജ് വലിയ പങ്കു വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു ദിവസം പ്രവർത്തനം മുടങ്ങുമ്പോൾ പ്രത്യാഘാതം വലുതായിരിക്കും.
-ഡോ. കെ.പി.ഷറഫുദീൻ,
സെക്രട്ടറി, ഇമേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |