പറവൂർ: കേരളത്തിലെ അടിസ്ഥാന വർഗം തൊഴിലുറപ്പുകാരായി മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പടിഞ്ഞാറെ മടപ്ളാതുരുത്ത് 976-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പരമ്പരാഗത തൊഴിലുകൾ ഭൂരിഭാഗവും ഇല്ലാതായി. അവശേഷിക്കുന്നവയും നാശത്തിന്റെ പാതയിലാണ്. ഈ മേഖലകളിൽ ഉപജീവനം നടത്തിയിരുന്ന അടിസ്ഥാന വർഗക്കാരെയും അവരുടെ ജീവിതോപാധികളെയും പരിരക്ഷിക്കാൻ മാറിവന്ന സർക്കാരുകൾ ഒന്നും ചെയ്തില്ല. കള്ളുചെത്ത്, കയർ, കൈത്തറി, കശുഅണ്ടി മേഖലയിൽ ജോലി ചെയ്തിരുന്ന എല്ലാവരും പിന്നാക്കവിഭാഗക്കാരായിരുന്നു. ഒരു ഗതിയുമില്ലാത്ത അവസ്ഥയിലാണ് ഇവരെല്ലാം. ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ശതകോടികളുടെ ഫണ്ട് പോലും തൊഴിലാളി ക്ഷേമത്തിനായി ഉപയോഗിക്കുന്നില്ല.
നഷ്ടപ്പെടുന്നതും ഇല്ലാതാകുന്നതും ഇക്കൂട്ടരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും മാത്രമായി. പാവങ്ങളിൽ പാവങ്ങളായ ഇവരുടെ ഇന്നുള്ള ഒരുറപ്പ് തൊഴിലുറപ്പ് മാത്രമാണ്. തൊഴിലുറപ്പ് ജോലിക്കാരുടെ ജാതിയും മതവും നോക്കിയാൽ കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യാവസ്ഥ വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |