തിരുവല്ല : വെള്ളത്തിന് മീതെ വട്ടത്തിലുള്ള വലിയ പച്ച ഇലകൾക്ക് നടുവിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കൾ പെരിങ്ങര തോടിന് പകരുന്ന ചന്തം ചെറുതല്ല. പെരിങ്ങര പഞ്ചായത്തിലെ കണ്ണാട്ടുകുഴി പാലത്തിന് സമീപത്ത് നിന്ന് തുടങ്ങുന്ന ആമ്പൽക്കൂട്ടം നഗരസഭയുമായി അതിർത്തി പങ്കിടുന്ന കാവുംഭാഗം പാലംവരെ മൂന്ന് കിലോമീറ്ററിലധികം നീളത്തിൽ കാഴ്ചക്കാർക്ക് പുഷ്പകാലം സമ്മാനിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം തോട് ആഴംകൂട്ടി ശുചീകരിച്ച ശേഷമാണ് ഇത്രയധികം ആമ്പൽപ്പൂക്കൾ കൂട്ടമായി വിരിയുന്നതെന്ന് സമീപവാസികൾ പറഞ്ഞു. പ്രദേശവാസികളെ കൂടാതെ തോടിന് കുറുകെയുള്ള പാലത്തിലൂടെ പോകുന്ന യാത്രക്കാരും ആമ്പൽ വിസ്മയം കാണാൻ എത്തുന്നുണ്ട്. നാട്ടുകാരായ യുവാക്കളുടെ സഹായത്തോടെ ആമ്പൽപ്പൂവും വിത്തുമൊക്കെയായി പോകുന്നവരുടെ എണ്ണവും കൂടി. ശുദ്ധജലത്തിൽ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ ആമ്പൽ പൂക്കൾക്ക് മൂന്നുനിര ദളങ്ങൾ കാണപ്പെടുന്നു. നീലകലർന്ന പച്ചനിറമുള്ള ആമ്പലിന്റെ തണ്ടിന് താമരയെ അപേക്ഷിച്ച് ബലം കുറവാണ്. ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ പുഷ്പിക്കുന്നു. ഇവ 4 - 5 ദിവസം വിരിഞ്ഞുനിൽക്കുകയും പൂവ് പൂർണ്ണവളർച്ചയെത്തിയശേഷം കൊഴിയാതെ വളഞ്ഞുനുറുങ്ങി വെള്ളത്തിനടിയിൽ കായ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വിത്തുകൾ മൂപ്പെത്തുവാൻ രണ്ടു മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന് കറുപ്പുനിറമാണ്. അവ കായിൽനിന്ന് വേർപെട്ട് ചെളിയിൽ മുളച്ചുവരും. ആമ്പലിന്റെ ശാസ്ത്രീയനാമം നിംഫയാ നൗച്ചലി എന്നാണ്. ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയപുഷ്പവുമാണ് ആമ്പൽ. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലുമുണ്ട്. സാധാരണ വെള്ളയും ചുവപ്പും നിറത്തിലാണ്. ഇവ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കരയിനങ്ങൾ ചുവപ്പ്, മെറൂൺ, കടുംനീല, ഇളംനീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു. ഇവ പകലാണ് വിരിയുന്നത് എന്നതിനാൽ കൂടുതലായും ഉദ്യാനങ്ങളിലാണ് വളർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |