കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തിനനുവദിച്ച പുതിയ സൈനിക സ്‌കൂൾ എറണാകുളം കാലടിയിൽ അടുത്ത അദ്ധ്യയനവർഷം പ്രവർത്തനമാരംഭിക്കും. ആദിശങ്കര ട്രസ്റ്റിന് കീഴിലുള്ള ശ്രീശാരദ വിദ്യാലയത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുക. അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴി ആറാം ക്ളാസിലേക്ക് പ്രവേശനം നൽകും.
രാജ്യത്ത് പുതുതായി 21 സൈനിക സ്‌കൂളുകളാണ് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരുകൾ, സന്നദ്ധസംഘടനകൾ, സ്വകാര്യ മേഖല എന്നിവയുമായി ചേർന്ന് പങ്കാളിത്ത വ്യവസ്ഥയിലാണ് പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള നൂറ് സ്‌കൂളുകളാണ് ആരംഭിക്കുന്നത്.
ഇവയിൽ മൂന്നെണ്ണം സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലാണ്. ആറെണ്ണം സ്വകാര്യ സ്‌കൂളുകളും 12 എണ്ണം സന്നദ്ധ സംഘടനകളുമാണ് നടത്തുക. പ്രതിരോധവകുപ്പിന്റെ സൈനിക സ്‌കൂളുകൾ പൂർണമായും റസിഡൻഷ്യൽ സ്‌കൂളുകളാണ്. പുതിയവയിൽ ഏഴെണ്ണത്തിൽ കുട്ടികൾക്ക് വന്നുപോകാം. 14 എണ്ണം താമസിച്ച് പഠിക്കേണ്ടതാണ്.
ലക്ഷ്യം ഗുണനിലവാരം ഉറപ്പാക്കൽ
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഗുണനിലവാരമുള്ളതും സായുധസേനകളിൽ തൊഴിൽ സാദ്ധ്യത ഉറപ്പുനൽകുന്നതുമായ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റ ഭാഗമാണ് പങ്കാളിത്ത വ്യവസ്ഥയിലുള്ള സൈനിക സ്കൂളുകൾ.
സൈനിക് സ്‌കൂൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലാകും സ്‌കൂളുകൾ. സി.ബി.എസ്.ഇയുൾപ്പെടെ ദേശീയ ബോർഡുകളിൽ അഫിലിയേഷൻ നേടണം. സൈനിക സ്‌കൂൾ പാഠ്യപദ്ധതിയും നടപ്പാക്കണമെന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
പ്രവേശനം ഇങ്ങനെ
ആറാം ക്ളാസിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് ലഭിക്കണം
നിശ്ചിത ശതമാനം സീറ്റുകൾ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ
മേയ് ആദ്യവാരം അദ്ധ്യയനം ആരംഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |