ശ്രീനാരായണ ഗുരുദേവന് ആത്മബന്ധമുണ്ടായിരുന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു കരുനാഗപ്പള്ളി. ബുദ്ധകേന്ദ്രം കൂടിയായിരുന്ന കരുനാഗപ്പള്ളിക്ക് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. വിദേശികൾ ഈ പ്രദേശത്തെ മാർത്ത എന്നു വിളിച്ചുപോന്നു. 1877 മുതൽ രണ്ടരവർഷക്കാലം ഗുരുതൃപ്പാദങ്ങൾ താമസിച്ച് ഉപരിപഠനം നടത്തിയ വാരണപ്പള്ളിയും ചേവണ്ണൂർ കളരിയും പഴയ കരുനാഗപ്പള്ളിയുടെ ഭാഗമാണ്. ബാല്യകാലത്ത് തൃപ്പാദങ്ങൾക്ക് ആദ്യമായി കൃഷ്ണദർശനമുണ്ടായത് വാരണപ്പള്ളിയിൽ വച്ചായിരുന്നു.
ഗുരുവിന്റെ അവധൂത യാത്രയിലും കരുനാഗപ്പള്ളി സന്ദർശിച്ചിരുന്നു. ആയിരംതെങ്ങ് പാട്ടത്തിൽ ക്ഷേത്രം, കോഴിക്കോട്ടെ കുന്നിനേഴത്ത് ക്ഷേത്രം എന്നിവ കരുനാഗപ്പള്ളി പ്രദേശത്ത് ഗുരു നേരിട്ട് പ്രതിഷ്ഠ നടത്തിയവയാണ്. പുല്ലന്തറ കൃഷ്ണനാശാന്റെ അധീനതയിലുണ്ടായിരുന്ന കരുനാഗപ്പള്ളി തുറയിൽകുന്നിലെ പുല്ലന്തറ സുബ്രഹ്മണ്യക്ഷേത്രം, കല്ലേലി ഭാഗത്തെ പുളിമൂട്ടിൽ ക്ഷേത്രം എന്നിവിടങ്ങളിൽ ഗുരു സ്ഥാനനിർണയം നടത്തുകയും തുടർന്ന് ഷൺമുഖദാസ സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കുകയും ചെയ്തു. പുല്ലന്തറ സുബ്രഹ്മണ്യക്ഷേത്രം 192-ാം എസ്.എൻ.ഡി.പി ശാഖയ്ക്ക് വിട്ടുനൽകുകയും പുളിമൂട്ടിൽ കുടുംബസ്ഥലത്ത് കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയൻ ട്രെയിനിംഗ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. ആലുവ അദ്വൈതാശ്രമത്തിനു വേണ്ടിയുള്ള പണപ്പിരിവിനായി കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിൽ ഗുരു സഞ്ചരിച്ചിരുന്നു.
മഹാപണ്ഡിതനും ആട്ടക്കഥാ സാഹിത്യകാരനുമായിരുന്ന മരുതൂർക്കുളങ്ങര വാസിയായ പന്നിശ്ശേരി നാണുപിള്ളയും ഗുരുവുമായി ശിവഗിരിയിൽ നടന്ന സംഭാഷണവും ഗുരുവിന്റെ പന്നിശ്ശേരി സന്ദർശനവും ചരിത്രത്തിന്റെ ഭാഗമാണ്. ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യരിൽ പ്രധാനിയും ജീവചരിത്രകാരനുമായ കോട്ടുകോയിക്കൽ വേലായുധനും വിദ്വാൻ എം.കെ.അച്ചുതനും കരുനാഗപ്പള്ളിക്കാരായിരുന്നു.
ഗുരുവിന്റെ സമാധിക്കുശേഷം ഒരു മാസം കഴിഞ്ഞ് കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയൻ നിലവിൽ വന്നു. ആദ്യത്തെ യൂണിയൻ പ്രസിഡന്റ് ഷൺമുഖദാസ് സ്വാമികളും സെക്രട്ടറി വി.ആർ. നാണുവുമായിരുന്നു. കരുനാഗപ്പള്ളി യൂണിയൻ പ്രദേശത്തുനിന്ന് യോഗനേതൃത്വത്തിലേക്ക് ആദ്യമായി എത്തിച്ചേർന്ന് തഴവ കേശവനായിരുന്നു.
എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനെട്ടാമത് വാർഷിക സമ്മേളനം 1921ൽ കരുനാഗപ്പള്ളിയിൽ ചേരുകയും 'ക്ഷേത്രപ്രവേശനം ഞങ്ങളുടെ അവകാശം" എന്ന ചരിത്രപ്രസിദ്ധമായ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
ഈഴവരുടെയിടയിൽ പ്രചാരത്തിലിരുന്ന അനാചാരങ്ങൾ നിറുത്തലാക്കാൻ കുമാരനാശാൻ, ശിവപ്രസാദ് സ്വാമികൾ എന്നിവരുമൊത്ത് മരുതൂക്കുളങ്ങര കൊച്ചുകളീക്കൽ വീട്ടിൽവച്ച് ഗുരുവിന്റെ അദ്ധ്യക്ഷതയിൽ ഒരു ആചാരപരിഷ്കരണ യോഗം കൂടുകയുണ്ടായി. ഒരിക്കൽ ഗുരുദേവൻ കരുനാഗപ്പള്ളി കടൽത്തീരം വഴി സഞ്ചരിക്കവെ സതീർത്ഥ്യനായിരുന്ന അഴിക്കൽ പൂമുഖത്ത് ശങ്കരൻ അരയന്റെ ക്ഷേമം അന്വേഷിക്കുകയുണ്ടായി. അദ്ദേഹം നിര്യാതനായ വിവരമറിഞ്ഞ്, 'ആ സ്ഥലത്തിന്റെ ഐശ്വര്യം പോയല്ലോ" എന്ന് ഗുരു മൊഴിഞ്ഞു. 1904 ൽ ശിവഗിരി മഠസ്ഥാപനത്തിന്റെ മുന്നോടിയായി പണപ്പിരിവിനായി ഷൺമുഖദാസ സ്വാമികൾ, ഏറാത്ത് കൃഷ്ണനാശാൻ എന്നിവരുമൊത്ത് വഞ്ചിമാർഗം കരുനാഗപ്പള്ളിയിലെത്തിയ ഗുരുദേവൻ അരുനല്ലൂരിൽ മഞ്ഞിപ്പുഴ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. തെന്നൂർ ഗോവിന്ദൻ ചാന്നാർ നടത്തിവന്നിരുന്ന ഹരിജന പാഠശാലയിലെ കുട്ടികളെ വരുത്തി അവർക്ക് ഗുരു മധുരപലഹാരങ്ങൾ നല്കി. ആ പാഠശാല പിൽക്കാലത്ത് തേവലക്കര കോവൂർ ഹൈസ്കൂളായി വളർന്നു.
1894-ൽ ഗുരു പ്രതിഷ്ഠ നടത്തിയ കരുനാഗപ്പള്ളിയിലെ കുന്നിനേഴത്ത് ക്ഷേത്രം ഗുരു മൂന്നുതവണ സന്ദർശിച്ചിരുന്നു.
കുന്നിനേഴത്തു പ്രതിഷ്ഠയ്ക്കു ശേഷം ഗുരുദേവനും ശിഷ്യന്മാരും തുറയിൽക്കുന്ന് ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ഗുരുവിനെ ആദരിച്ച കോഴിക്കോട് കല്ലൂർ ഭവനത്തിലെ ഹമീദ് കുഞ്ഞ് മുസലിയാരുടെ കൈപിടിച്ച് ഗുരു പറഞ്ഞു - ''കുഞ്ഞുങ്ങളെ പഠിപ്പിക്കണം." അന്ന് മുസ്ളിം സമുദായത്തിലെ അംഗങ്ങൾക്ക് കുട്ടികളെ പഠിപ്പിക്കാൻ അനുവാദമില്ലായിരുന്നു. ഗുരുവിന്റെ ഉപദേശം ശിരസാവഹിച്ച മുസലിയാരുടെ കല്ലൂർ ഭവനത്തിൽ വിദ്യാഭ്യാസം ചെയ്തവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരായിത്തീർന്നു.
എഴുപതുവർഷമായി കേരളകൗമുദി വായനക്കാരനും ഗുരുധർമ്മ പ്രചാരകനുമായ പതിയിൽ പുഷ്പാംഗദൻ എന്ന അദ്ധ്യാപകൻ സമീപകാലത്ത് ഗുരുവിന്റെ വെങ്കല വിഗ്രഹം നിർമ്മിച്ച് കുന്നിനേഴത്ത് ക്ഷേത്രത്തിന് സമർപ്പിച്ചു. ഭാരവാഹികൾ ക്ഷേത്രത്തോട് ചേർന്ന് ഒരു ഗുരുമന്ദിരം നിർമ്മിച്ച് അവ പ്രതിഷ്ഠിക്കുകയും ചെയ്തു.
ലേഖകന്റെ ഫോൺ: 9567934095
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |