മുംബയ്: ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) ലൈസൻസ് റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക്(ആർ.ബി.ഐ) നിർദേശം നൽകി. ഡിജിറ്റൽ വായ്പകൾ നൽകുന്ന സ്ഥാപനങ്ങളാണ് ഇതിലേറെയുമുള്ളത്. ആർ.ബി.ഐയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളുമായി പ്രവർത്തിക്കുന്ന ഇവയിലേറെയും വ്യക്തികൾക്കും സൂക്ഷ്മ സംരംഭങ്ങൾക്കും വായ്പ നൽകുന്നവയാണ്.
വായ്പ നൽകുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ലെൻഡിംഗ് ഫിൻടെക് കമ്പനികളാണിവ. ഹോങ്കോങിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയുമുണ്ട്.
ആശങ്ക ഡേറ്റയെച്ചൊല്ലി
കഴിഞ്ഞ വർഷം നവംബറിൽ ആർ.ബി.ഐ പുറത്തുവിട്ട കണക്കനുസരിച്ച് 2021 ജനുവരി-ഫെബ്രുവരി കാലയളവിൽ 1,100 ലോൺ ആപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതിൽ 600 എണ്ണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. വായ്പാ വിതരണത്തിൽ ഉപരി ചൈനീസ് ഫിൻടെക്കുകൾക്ക് ഉപഭോക്താക്കളുടെ ഡേറ്റ ലഭ്യമാവുന്നതാണ് പ്രധാന ആശങ്ക. ചൈനയിലേക്ക് ഡാറ്റ ചോർത്തുന്നു എന്നാരോപിച്ച് പേടിഎം ഡിജിറ്റൽ ബാങ്കിനെതിരെ ആർ.ബി.ഐ നടപടി എടുത്തിരുന്നു. നിലവിൽ പുതിയ വരിക്കാരെ സ്വീകരിക്കുന്നതിൽനിന്ന് ആർ.ബി.ഐ പേടിഎമ്മിനെ വിലക്കിയിരിക്കുകയാണ്.
നടപടി 40 എൻ.ബി.എഫ്.സികൾക്കെതിരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |