തിരുവനന്തപുരം: ചാൻസലറായ ഗവർണർ അറിയാതെ ബോർഡ് ഒഫ് സ്റ്റഡീസുകൾ സ്വന്തം നിലയിൽ പുന:സംഘടിപ്പിക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ ചട്ടഭേദഗതിക്ക് ഗവർണർ അനുമതി നിഷേധിച്ചു. സർവകലാശാലാ നിയമമനുസരിച്ച് ബോർഡുകളുടെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണ്.ഇത് മറികടന്ന് 71 പഠന ബോർഡുകൾ സർവകലാശാല നേരിട്ട് പുനഃസംഘടിപ്പിച്ച് രജിസ്ട്രാർ ഉത്തരവിറക്കിയത് ചട്ടവിരുദ്ധമായതിനാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഡിവിഷൻ ബെഞ്ചിൽ ഹർജി നിലനിൽക്കവേയാണ് നാമനിർദ്ദേശത്തിനുള്ള ഗവർണറുടെ അധികാരം പിൻവലിച്ചുകൊണ്ട് നിലവിലെ ചട്ടം സർവകലാശാല ഭേദഗതി ചെയ്തത്. വിവിധ കോഴ്സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക, ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ചുമതലകളുള്ള ബോർഡിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മുതിർന്ന അദ്ധ്യാപകരെ ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളേജ്, കരാർ അദ്ധ്യാപകരെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
വൈസ്ചാൻസലറെയും രണ്ട് പഠന ബോർഡുകളിലെ അംഗങ്ങളെയും മാത്രം എതിർ കക്ഷികളാക്കി ഹർജി ഫയൽ ചെയ്തതിനാൽ രണ്ടു ബോർഡുകൾ മാത്രമാണ് ഹൈക്കോടതി റദ്ദാക്കിയത്. ചട്ടവിരുദ്ധമായി പുനഃസംഘടിപ്പിച്ച എല്ലാ പഠന ബോർഡുകളും റദ്ദാക്കണമെന്നും ചട്ടപ്രകാരം ബോർഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |