തിരുവല്ല: കുടിവെള്ളക്ഷാമം നേരിടുന്ന കുറ്റൂർ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതിനായുളള പൈപ്പുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു തുടങ്ങി. പതിറ്റാണ്ടുകൾ പഴക്കമുള്ള മുഴുവൻ പൈപ്പുകളും മാറ്റി പുതിയവ സ്ഥാപിക്കും. നിലവിൽ 2,200 ഗാർഹിക കണക്‌ഷനുകളാണ് കുറ്റൂർ പഞ്ചായത്തിലുള്ളത്. പുതിയതായി 2,129 വീടുകളിൽക്കൂടി കണക്ഷൻ നൽകും. ഇതോടെ പഞ്ചായത്തിലെ 4,329 വീടുകളിൽ പൈപ്പുകണക്ഷനാകും. 22.6 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയാണിത്. 64 കിലോമീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിക്കും. ഏഴ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പി.വി.സി. പൈപ്പുകൾക്ക് പകരം പോളി എത്തിലിൻ പൈപ്പുകളാണ് ഉപയോഗിക്കുക. കുറ്റൂരിലെ ഉയർന്ന പ്രദേശമായ ചേലാമോടിയിലും കല്ലിശേരിയിലുമുള്ള പദ്ധതികളിൽ നിന്നാണ് നിലവിൽ പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം നടന്നുവരുന്നത്. എം.സി. റോഡിന് സമീപമുള്ള പ്രദേശങ്ങളിലാണ് കല്ലിശേരി പദ്ധതിയിൽ നിന്നുള്ള വെള്ളമെത്തുന്നത്. ബാക്കി പ്രദേശത്ത് ചേലാമോടിയിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിൽ നിന്നും വെള്ളം എത്തിക്കുന്നു. എന്നാൽ കാലാഹരണപ്പെട്ട പൈപ്പ്‌ലൈൻ കാരണം പമ്പിംഗ് ചെയ്യുന്ന വെള്ളം മിക്കയിടത്തും കൃത്യമായി എത്താറില്ല. കുറ്റൂരിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാതിരിക്കുന്നത് കടുത്ത വേനലിൽ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. ആറാട്ടുകടവിന് സമീപം പള്ളിമലയിൽ പുതിയ സംഭരണി സ്ഥാപിച്ച് പരിഹാരം കാണാനുള്ള ശ്രമങ്ങളും നടത്തിവരുകയാണ്.
15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക്
15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് പള്ളിമലയിൽ നിർമ്മിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ ഏറെക്കാലമായുള്ള കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയിലാണ് നാട്ടുകാർ.
......................
-പുതിയതായി 2,129 വീടുകളിൽക്കൂടി കണക്ഷൻ
-ചെലവ് 22.6 കോടി
-7 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |