തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച് ഉത്തരവിറക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്നലെയും ഇന്നുമായി നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക്
ഡയസ്നോൺ ബാധകമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
അദ്ധ്യാപകരും ജീവനക്കാരും ഇന്ന് ജോലിക്ക് ഹാജരാകണം. താൽക്കാലിക ജീവനക്കാർ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.ഉപാധികൾക്ക് വിധേയമായി മാത്രമേ ലീവ് അനുവദിക്കൂ.
പണിമുടക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർവീസ് സംഘടനകൾ.
കെ.എസ്.ആർ.ടി.സി.ബസ് സൗകര്യം ഏർപ്പെടുത്താനും ജോലിക്കെത്തുന്നവർക്ക് സംരംക്ഷണം നൽകാനും കളക്ടർ, ജില്ലാപൊലീസ് സൂപ്രണ്ട്,വകുപ്പ് മേധാവികൾ എന്നിവർ നടപടികളെടുക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ലീവ് അനുവദിക്കാൻ കർശന ഉപാധിയുണ്ട്.
ജീവനക്കാരൻ,ഭാര്യ,ഭർത്താവ്,അമ്മ,മക്കൾ,അച്ഛൻ എന്നിവർക്ക് ഗുരുതരമായ അസുഖമുണ്ടെങ്കിലോ,പരീക്ഷയിൽ പങ്കെടുക്കാനുണ്ടെങ്കിലോ ഒഴിച്ചുകൂടാനാകാത്ത സാഹചര്യമുണ്ടെങ്കിലോ മാത്രമേ ലീവ് അനുവദിക്കുകയുള്ളു.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുമായി ആലോചിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്.
പണിമുടക്ക് വിലക്കുന്ന പെരുമാറ്റച്ചട്ടം
കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 14 (എ)
സർക്കാർ ജോലി മന്ദഗതിയിലാക്കുന്നതിനോ ജോലിയുടെ ന്യായമായ കാര്യക്ഷമതയെയും സത്വരമായ നടത്തിപ്പിനെയും തടസ്സപ്പെടുത്തുന്ന പ്രവണതയുള്ള പ്രവർത്തനത്തിലോ ഏർപ്പെടാൻ പാടില്ല
സമരത്തിൽ പങ്കെടുക്കുന്നതിനു ജോലിക്കുഹാജരാകാതിരിക്കുന്നത് ശമ്പള, അലവൻസുകൾക്ക് അർഹതയില്ലാത്ത ഡയസ്‌നോൺ ആയി കണക്കാക്കും
ഈ വ്യവസ്ഥകൾ അംഗീകരിച്ച് ഒപ്പിട്ടു നൽകിയാണ് സർവീസിൽ പ്രവേശിക്കുന്നത്. ലംഘിച്ചാൽ ജോലി നഷ്ടപ്പെടാം.
ഡയസ് നോൺ അവധിയാക്കി ഒത്തുകളി
അഖിലേന്ത്യാപണിമുടക്കു നടന്ന 2019 ജനുവരി 8,9തീയതികളിൽ ഹാജരാകാതിരുന്ന ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളത്തോടെ അവധി അനുവദിച്ച 2019ജനുവരി 31ലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.അതിനുശേഷം
പണിമുടക്കുദിവസം ഹാജരാകാത്തവർക്ക് അവധി അനുവദിച്ച് ശമ്പളനഷ്ടം ഒഴിവാക്കുന്നതാണ് രീതി.
`ജനങ്ങൾക്ക് വേണ്ടിയാണ് പൊതുപണിമുടക്ക്. അതിൽ പങ്കെടുക്കുക തന്നെ ചെയ്യും. ഇന്നും പണിമുടക്ക് തുടരും'
-കെ.പി.രാജേന്ദ്രൻ
സംയുക്ത കോ ഒാർഡിനേഷൻ
കമ്മിറ്റി അദ്ധ്യക്ഷൻ
പണിമുടക്കാൻ അവകാശമില്ല: ഹൈക്കോടതി
കൊച്ചി: ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ഭരണ നിർവഹണം തടസപ്പെടുത്താൻ അനുവദിക്കരുതെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ജീവനക്കാർ പണിമുടക്കുന്നത് തടയാൻ ഉടനടി ഉത്തരവ് ഇറക്കണമെന്നാണ് സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകിയത്. ജോലി തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ജീവനക്കാർക്ക് സമരത്തിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതു തടയണമെന്നും സമരം ചെയ്യുന്നവരുടെ ശമ്പളം തടയണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. എസ്. ചന്ദ്രചൂഡൻ നായർ നൽകിയ പൊതു താത്പര്യ ഹർജിയിലാണ്
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പെരുമാറ്റച്ചട്ടത്തിലെ റൂൾ 86 പ്രകാരം ചട്ടലംഘനം ഉണ്ടെങ്കിലേ അച്ചടക്ക നടപടിയെടുക്കാനാവൂ എന്നും സമരത്തിൽ പങ്കെടുത്തെന്ന് പിന്നീടു കണ്ടെത്തിയാൽ സമരകാലത്തെ ശമ്പളം തടയാൻ വ്യവസ്ഥയുണ്ടെന്നും ഹർജിയെ എതിർത്ത അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. ശമ്പളം തടയാനുള്ള ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് വാദിച്ചെങ്കിലും കോടതി തള്ളി.
സമരങ്ങളിൽ പങ്കെടുക്കരുതെന്ന് റൂൾ 86 ൽ പറയുന്നതിനാൽ വിലക്കാൻ സർക്കാരിനു കഴിയുമെന്ന് ഹൈക്കോടതി പറഞ്ഞു.
ഹർജിയിൽ യൂണിയനുകളെ കക്ഷിചേർക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |