SignIn
Kerala Kaumudi Online
Friday, 19 April 2024 7.13 AM IST

ആശ്വാസം : സിൽവർ സർവേ തുടരാം, അഭിമാനപദ്ധതിയെന്ന് സുപ്രീം കോടതി

k-rail

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിന് കേരളത്തിൽ ആരംഭിച്ച സർവേ തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയത് സർക്കാരിന് ആശ്വാസമായി. സർവേ നടപടികളിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, ഇത് അഭിമാനകരമായ പദ്ധതിയാണെന്ന് നിരീക്ഷിച്ചു. വൻകിട പദ്ധതികൾക്കായുള്ള സാമൂഹികാഘാത പഠനം തടസ്സപ്പെടുത്താൻ കോടതിക്കാവില്ലെന്നും ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽകിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ ആലുവ സ്വദേശി സുനിൽ ജെ. അറക്കാലൻ, വി.വി. വർമ്മ എന്നിവരുടെ പ്രത്യേകാനുമതി ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, സാമൂഹികാഘാത പഠനത്തിൽ എന്താണ് തെറ്റെന്ന് ചോദിച്ചു. സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്, സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ച് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഡി.പി.ആർ (വിശദ പദ്ധതിരേഖ) തയ്യാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവും റദ്ദാക്കിയിരുന്നു.

സിംഗിൾബെഞ്ചിന് വിമർശനം

സാമൂഹികാഘാത പഠനം തടസ്സപ്പെടുത്തിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു ഇടക്കാല ഉത്തരവിലൂടെ അഭിമാനകരമായ പദ്ധതി സ്തംഭിപ്പിക്കാൻ സിംഗിൾ ബെഞ്ചിന് കഴിയില്ലെന്ന് മനസ്സിലാക്കേണ്ടതായിരുന്നു. ഡിവിഷൻ ബെഞ്ച് ശരിയായി ഇടപെടുകയും ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തതിനോട് പൂർണമായും യോജിക്കുന്നതായും വ്യക്തമാക്കി. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല സാമൂഹിക ആഘാത സർവേ നടക്കുന്നത് എന്നായിരുന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിരഞ്ജൻ റെഡ്ഡിയുടെ വാദം. അനുമതിയില്ലാത്ത പദ്ധതിയുടെ പേരിലാണ് സർവേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവകാശങ്ങൾ ഹനിക്കുന്നില്ല

ഹർജിക്കു പിന്നിൽ,സാമൂഹിക ആഘാത പഠനം തടസ്സപ്പെടുത്താനുള്ള ശ്രമമല്ലേയെന്ന് ജസ്റ്റിസ് എം.ആർ. ഷാ ചോദിച്ചു. ഭൂമി ഏറ്റെടുക്കലിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അക്കാര്യം പിന്നീട് പരിശോധിക്കാം. സാമൂഹിക ആഘാത പഠനത്തിൽ ആരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ല. സംസ്ഥാന നിയമത്തിന്റെയും കേന്ദ്ര നിയമത്തിന്റെയും അടിസ്ഥാനത്തിൽ സർവേ നടക്കുന്നതു സ്ഥല ഉടമകൾക്ക് ഗുണമാണ്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി വഴി കടന്നുപോകുന്ന അന്തർ സംസ്ഥാന പദ്ധതിയിൽ എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയുമെന്ന് ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി. എന്നാൽ, സിൽവർ ലൈൻ അന്തർ സംസ്ഥാന പദ്ധതിയല്ലെന്ന് ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന തിരുത്തി.

സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരും കെ.റെയിൽ കോർപ്പറേഷനു വേണ്ടി അഡ്വ. പി.വി. ദിനേശനും ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.