ലോസ്ആഞ്ചലസ് : മികച്ച നടനുള്ള ഓസ്‌കാർ നേടിയ വിൽ സ്മിത്ത് ചടങ്ങിനിടെ സ്റ്റേജിൽ കയറി അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിക്കുന്നത് ലൈവായി കണ്ട ലോകം അമ്പരന്നു. ഭാര്യ ജയ്‌ദ പിങ്‌കെറ്റിന്റെ മൊട്ടത്തലയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്.
ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് കസേരയിൽ വന്നിരുന്ന്, " നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെ പറയരുത് " എന്ന് സ്‌മിത്ത് ആക്രോശിക്കുകയും ചെയ്തു.
മുടിയില്ലാത്ത ജയ്‌ദയെ കണ്ടപ്പോൾ, ജി.ഐ ജെയ്ൻ എന്ന സിനിമയിൽ നടി ഡെമി മൂറിനെ ഓർമ്മവരുന്നെന്നാണ് കൊമേഡിയനായ ക്രിസ് പറഞ്ഞത്. ചിത്രത്തിൽ ഡെമി ചെയ്ത കഥാപാത്രത്തിനും മൊട്ടത്തലയാണ്.
അകാരണമായി തലമുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗമാണ് ജയ്‌ദയ്ക്ക്. അലോപേഷ്യയ്ക്ക് കാര്യമായ ചികിത്സയും ലഭ്യമല്ല. തലമുടി വടിച്ചാണ് ജയ്ദ് പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറ്. ഒാസ്കാർ വേദിയിലെ പരിഹാസം കേട്ട് ജയ്ദയുടെ മുഖം ചുളിയുന്നതും കാണാമായിരുന്നു. ഇതോടെയാണ് വിൽ സ്മിത്ത് നിയന്ത്രണം വിട്ട് സ്റ്റേജിൽ കയറി അടി പറ്രിച്ചത്.
പിന്നീട്, മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച ശേഷം വിൽ സ്മിത്ത് വികാരഭരിതനായി ക്ഷമാപണം നടത്തി. മുഖത്തടിച്ച സ്മിത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ക്രിസ് റോക്ക് വിസമ്മതിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |