പൂവാർ: കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കരുംകുളം പുതിയതുറയിൽ പ്രതിയെ പിടികൂടിയ പൊലീസിന് നേരെ ആക്രമണം. സംഭവത്തിൽ കാഞ്ഞിരംകുളം എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു.
വ്യാജച്ചാരായ വില്പന കേസിലുൾപ്പെട്ടയാളെ പിടികൂടിയ പൊലീസിനെ അക്രമികൾ കൂട്ടംകൂടി തടഞ്ഞുവച്ച ശേഷം ആക്രമിക്കുകയായിരുന്നു. ഈ സമയം പ്രതി ഓടി രക്ഷപ്പെട്ടു. അക്രമം നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ എസ്.ഐ സജീർ, വിജയകുമാർ, മധു, ആനന്ദകുമാർ, പൊലീസ് ഡ്രൈവർ പ്രവീൺകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പുല്ലുവിള പി.പി വിളാകം പുരയിടത്തിൽ സിറിലിനെയാണ് (40) അറസ്റ്റുചെയ്തത്. പൊലീസ് പിടികൂടിയ പുതിയതുറ സ്വദേശി യോഹന്നാനാണ് (40) രക്ഷപ്പെട്ടത്. പുതിയതുറ തീരത്ത് വ്യാജച്ചാരായം വിറ്റ സംഭവത്തിൽ യോഹന്നാനെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിരുന്നു.
ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ഇയാൾ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട് ഇയാൾ കടലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് പിൻവാങ്ങിയെന്ന് മനസിലാക്കി കരയ്ക്ക് കയറിയപ്പോഴാണ് മഫ്തിയിൽ എത്തിയ പൊലീസുകാർ ഇയാളെ പിടികൂടിയത്. ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരുവിഭാഗം നാട്ടുകാർ സംഘടിച്ചെത്തി പൊലീസിനെ തടഞ്ഞത്. തുടർന്ന് കൂടുതൽ പൊലീസ് എത്തുന്നത് കണ്ട ചിലർ പൊലീസിനെ കൈയേറ്റം ചെയ്ത് യോഹന്നാനെ രക്ഷപ്പെടുത്തി. പൊലീസിനെ ആക്രമിച്ചവർക്കും യോഹന്നാനും വേണ്ടി കേസെടുത്ത് അന്വേഷണം നടത്തുന്നതായി കാഞ്ഞിരംകുളം സ്റ്റേഷൻഹൗസ് ഓഫീസർ അജിചന്ദ്രൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |