തൃശൂർ: കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് അനുവദിച്ച രണ്ട് ലക്ഷം കോടിയുടെ നികുതിയിളവിന്റെ ബാദ്ധ്യത തീർക്കുന്നത് പെട്രോളിയം ഉത്പന്നങ്ങൾക്ക് അഞ്ച് ലക്ഷം കോടി വില വർദ്ധിപ്പിച്ചാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. രാജ്യത്തെ ജനങ്ങളെ തുടർച്ചയായി വഞ്ചിക്കുന്ന കേന്ദ്രസർക്കാരിന്റെ കാപട്യം ഇപ്പോൾ പകൽപോലെ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാഷ്ട്രങ്ങളിൽ വൻ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത കാലത്ത് ഇന്ത്യാരാജ്യം തകരാതെ കാത്തുസൂക്ഷിച്ച പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും ഇൻഷ്വറൻസ് കമ്പനികളും ഉൾപ്പെടെ എല്ലാം വിറ്റുതുലയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
കൊവിഡ് വ്യാപനകാലത്ത് ലോകത്ത് തന്നെ ജനങ്ങൾക്ക് ഏറ്റവും കുറവ് ഉത്തേജക പാക്കേജ് നടപ്പാക്കിയ രാജ്യം ഇന്ത്യയാണ്. മാത്രമല്ല, നമ്മുടെ രാജ്യത്ത് പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലെ ആനുകൂല്യങ്ങളിൽ അധികവും വൻകിട കോർപറേറ്റുകൾ തട്ടിയെടുത്തു. മുതലാളിത്ത വ്യവസ്ഥയ്ക്ക് സാധാരണക്കാരനെ തിരിച്ചറിയാനാകില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |