തൃശൂർ: രണ്ട് വർഷമായി വയർമാൻ പരീക്ഷ എഴുതുന്നവർക്ക് ഒരു ദിവസത്തെ വൈദ്യുതി സുരക്ഷാ ബോധവത്കരണം നിർബന്ധമാക്കിയിട്ടും വൈദ്യുതി അപകടങ്ങളിൽ കുറവില്ല. വർഷം തോറും 4000-5000 പേർ പുതുതായി പരീക്ഷ എഴുതാറുണ്ട്. സംസ്ഥാനത്ത് 1.39 ലക്ഷം വയർമാന്മാരുണ്ട്. പക്ഷേ ബോധവത്കരണം താഴെത്തട്ടിലേക്ക് എത്താത്തതിനാൽ വർഷം ഇരുന്നൂറിലേറെ പേരാണ് ഷോക്കേറ്റ് മരിക്കുന്നത്. പരിക്കേൽക്കുന്നവരുടെ എണ്ണം വർഷം നൂറ്റമ്പതിലേറെ വരും.
അതിനിടെ ബോധവത്കരണം കർശനമാക്കാനായി സൂപർവൈസർ, കോൺട്രാക്ട് ലൈസൻസ് പുതുക്കേണ്ടവർ എന്നിവർ ഇനി മുതൽ സുരക്ഷാ പരിശീലനത്തിൽ പങ്കെടുക്കണം. ഈ വിഭാഗത്തിൽ നിലവിൽ 15,365 പേരുണ്ട്. ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളികൾ മരിക്കുന്നതിന് പുറമേ അപകടത്തിൽപെടുന്ന പൊതുജനങ്ങളുടെ എണ്ണത്തിലും കുറവില്ല. വൈദ്യുതി വേലികളിൽ നിന്നും പൊട്ടിവീഴുന്ന വൈദ്യുതിക്കമ്പികളിൽ തട്ടി മൃഗങ്ങളും ചാകുന്നു. ലൈനിന് സമീപമുള്ള ഫലവൃക്ഷങ്ങളിൽ നിന്ന് ചക്ക, മാങ്ങ, പപ്പായ തുടങ്ങിയവ പറിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുമ്പോഴാണ് പലയിടങ്ങളിലും ആളുകൾ ഷോക്കേറ്റ് മരിക്കുന്നത്.
ഗുണനിലവാരം കുറഞ്ഞ വയറിംഗും ഒരു പ്‌ളഗിൽ ഒന്നിലധികം ഉപകരണം പ്രവർത്തിപ്പിക്കുന്നത് മൂലവും അപകടങ്ങളുണ്ടാകുന്നുണ്ട്. സുരക്ഷാ ബോധവത്കരണത്തിനായി വൈദ്യുതി ബോർഡും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ലഘുലേഖകൾ വിതരണം ചെയ്യാറുണ്ട്. ബോർഡിന്റെ വെബ്‌സൈറ്റിൽ ബോധവത്കരണ സന്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജൂണിലും വൈദ്യുതി സുരക്ഷാവാരവും ആചരിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും താഴെത്തട്ടിലേക്കെത്തി അപകടങ്ങൾ കുറയ്ക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വൈദ്യുതി അപകടങ്ങളിൽ മരിച്ചവർ. വർഷം, എണ്ണം
2019- 20. 222. കൂടുതൽ തൃശൂർ 30
2020- 21. 242. കൂടുതൽ പാലക്കാട് 38.
പരിക്കേറ്റവർ. വർഷം, എണ്ണം
2019 - 20. 149
2020 - 21. 163
ഉൾനാടൻ ഗ്രാമങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലുമാണ് കൂടുതൽ അപകടം ഉണ്ടാകുന്നത്. വയർമാന്മാർ, സൂപർവൈസർമാർ, കോൺട്രാക്ടർമാർ എന്നിവർ പൊതുജനങ്ങൾക്കിടയിൽ എത്ര കണ്ട് സുരക്ഷാ ബോധവത്കരണം നടത്തുന്നുണ്ടെന്ന് പരിശോധിക്കും.
അനിൽകുമാർ പി.എൻ
ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |