കൊട്ടാരക്കര: കഞ്ചാവ് കച്ചവടം വിലക്കിയതിന് ഡി.വൈ.എഫ്.ഐ നേതാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, കുരുമുളക് സ്പ്രേ മുഖത്തടിച്ചശേഷം കത്തികൊണ്ട് കുത്തി, ഇരുമ്പുവടിക്ക് അടിച്ചുവീഴ്ത്തി. 27ന് അർദ്ധരാത്രിയോടെയാണ് സംഭവം. ചക്കുവരയ്ക്കൽ പ്രണവത്തിൽ ഗോകുലിനെയാണ്(27) ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഴുകോൺ കാക്കക്കോട്ടൂർ രാമനിലയത്തിൽ രാഹുൽരാജ്(27), വല്ലം ജയഭവനത്തിൽ വൈശാഖ്(27), കിഴക്കേക്കര പുത്തയ്യത്ത് പുത്തൻവീട്ടിൽ വി.വിഷ്ണു(26), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് അഫ്സൽ മൻസിലിൽ അഫ്സൽ(20), പടിഞ്ഞാറ്റിൻകര ആവിയോട്ട് പുത്തൻവീട്ടിൽ രഞ്ജിത്ത്(20) എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ബൈക്കിൽ പോകവെ കൊട്ടാരക്കര ലോവർ കരിക്കം ഭാഗത്തുവച്ചായിരുന്നു ആക്രമണം. ഓട്ടോയിലും ബൈക്കുകളിലുമായിട്ടാണ് പ്രതികളെത്തിയത്. ഗോകുലിന്റെ മുഖത്തേക്ക് കുരുമുളക് സ്പ്രേ ചെയ്തശേഷമായിരുന്നു ആക്രമണം. മുതുകത്തും തുടയിലും കുത്തുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്തു. പ്രതികൾ സ്ഥിരം കഞ്ചാവ് വില്പനക്കാരാണെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണ്. ഇവരെ ഗോകുൽ താക്കീത് ചെയ്തതിനെച്ചൊല്ലി രണ്ട് ദിവസം മുമ്പ് വാക്കേറ്രമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ഐ ജോസഫ് ലിയോൺ, എസ്.ഐമാരായ ദീപു, സുദർശനകുമാർ, ആഷിർ കോഹൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |