മുണ്ടക്കയം ഈസ്റ്റ്. വീണ്ടും പുലിപ്പേടിയിൽ മലയോര മേഖല. ടി.ആർ.ആൻഡ്. ടി.എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിൽ വീണ്ടും പശുക്കിടാവിനെ കൊന്നു. ഇ.ഡി.കെ. ഒന്നാം ഭാഗത്ത് ഇടംപാടത്ത് ഷൈനിയുടെ പശുവിനെയാണ് എസ്റ്റേറ്റിനുള്ളിൽ കടിച്ചു കൊന്നനിലയിൽ കണ്ടത്. പശുക്കിടാവിന്റെ കഴുത്തിൽ നഖങ്ങൾ ആഴ്ന്നിറങ്ങിയ പാടുകൾ കണ്ടതോടെ പുലി തന്നെയെന്ന് വനംവകുപ്പും ഉറപ്പിച്ചു.
മൂന്നു മാസത്തിനിടെ പശുക്കളെയും വളർത്തുനായ്ക്കളെയും ഉൾപ്പെടെ 30 ഓളം മൃഗങ്ങളെയാണ് പ്രദേശത്ത് ചത്തനിലയിൽ കണ്ടെത്തിയത്. ഇ.ഡി.കെ ഡിവിഷനിൽ ജനവാസ മേഖലയിൽ തൊഴുത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചിരുന്നു. തുടർന്ന് ചെന്നാപ്പാറ ഭാഗത്തേക്കു മാറ്റി. ഇതിനിടെ ആറുപേർ എസ്റ്റേറ്റിൽ പുലിയെ കാണുകയും ചെയ്തു.
കുപ്പക്കയം,കൊമ്പുകുത്തി,കടമാൻകുളം ഇ.ഡി.കെ ഭാഗത്താണ് പുലിയുടെ സാന്നിദ്ധ്യം കൂടുതലായി അനുഭവപ്പെട്ടത്.
ഇന്നലെ ഇ.ഡി.കെ പോസ്റ്റ് ഓഫിസിനു പിന്നിലായി എസ്റ്റേറ്റിലെ ലാറ്റക്സ് അളക്കുന്ന സ്ഥലത്തിന് സമീപമാണ് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇത് ജനങ്ങളെ വീണ്ടും ഭീതിയിലാക്കി. ജീവൻ പണയം വച്ചാണ് തൊഴിലാളികൾ ജോലിക്കിറങ്ങുന്നത്. പുലിയെ പിടികൂടാൻ അധികൃതർ അതിവേഗം നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |