കോട്ടയം. ഇപ്പോഴുള്ള മഴക്കൊപ്പം ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മനുഷ്യജീവനും മൃഗങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ഒരേപോലെ അപകടകാരിയാണ് മിന്നൽ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാർമേഘം കാണുമ്പോൾ മുതൽ കരുതൽ വേണം. കഴിഞ്ഞ ദിവസങ്ങളിൽ മലയോരത്ത് തീഗോളം പോലെ പല വീടുകളിലും മിന്നലുണ്ടായി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
മിന്നലിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതവും മരണവും വരെയോ സംഭവിക്കാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹമില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഉടൻ വൈദ്യ സഹായം എത്തിക്കുക.
ഇക്കാര്യങ്ങൾ മറക്കരുത്.
തുറസായ സ്ഥലത്തും ടെറസിലും പോകാതിരിക്കുക.
മിന്നൽലക്ഷണം കണ്ടാൽ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
നാം ഇരിക്കുന്ന കെട്ടിടത്തിന്റെ ജനലും വാതിലും അടച്ചിടുക.
വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.
ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |