സീസണിലെ ആദ്യ മത്സരത്തിൽ അതിഗംഭീര വിജയവുമായി രാജസ്ഥാൻ റോയൽസ്
മുംബയ് : സീസൺ തുടങ്ങുന്നതിന് മുമ്പ് പ്രാങ്ക് കളിച്ച് നാണംകെട്ടതിന് ആരാധകരുടെ ശകാരം കിട്ടിയെങ്കിലും ആദ്യ മത്സരത്തിലെ അടിപൊളി വിജയത്തോടെ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് വാങ്ങിക്കൂട്ടിയത് കയ്യടികൾ. ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് റോയൽസ് കഴിഞ്ഞ രാത്രി സൺറൈസേഴ്സ് ഹൈദരാബാദിനെ പഞ്ഞിക്കിട്ടത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിപ്പോയ സഞ്ജുവിന്റെ ടീമിന് ഇക്കുറി അത്ഭുതങ്ങൾ കാട്ടൻ കഴിയുമെന്ന് ആരാധകരിൽ പ്രതീക്ഷ ജനിപ്പിക്കുന്നതായിരുന്നു ആദ്യ മത്സരത്തിലെ വിജയം.
പൂന സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 61 റൺസിനാണ് രാജസ്ഥാൻ തകർത്തത്. രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൺറൈസേഴ്‌സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വിജയം വന്നവഴി
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ടോട്ടലായ 210/6 ഉയർത്തുന്നു.
ഓപ്പണർമാരായ യശ്വസി ജയ്സ്വാളും (25), ജോസ് ബട്ട്‌ലറും (35) ആദ്യ ആറോവറിൽ അടിച്ചുകൂട്ടിയത് 58 റൺസാണ്.
തുടർന്നിറങ്ങിയ സഞ്ജുവും (55), ദേവ്ദത്ത് പടിക്കലും (41) ആ താളം നിലനിറുത്തിയതോടെ സ്കോർബോർഡ് കുതിച്ചുയർന്നു.41 പന്തുകളിൽ 73 റൺസാണ് മലയാളി സഖ്യം അടിച്ചുകൂട്ടിയത്.
അവസാന ഓവറുകളിൽ 13 പന്തുകളിൽ 32 റൺസുമായി ഷിമ്രോൺ ഹെട്മേയറും തകർത്തടിച്ചതോടെയാണ് രാജസ്ഥാൻ 200 കടന്നത്.
മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 10 റൺസ് തികയ്ക്കാൻ കഴിയുമുമ്പേ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ രാജസ്ഥാന് കഴിഞ്ഞു. പ്രസിദ്ധ് കൃഷ്ണയും ചഹലും ട്രെന്റ് ബൗൾട്ടും ചേർന്ന ബൗളിംഗ് നിര ശരിക്കും എതിരാളികളെ വരിഞ്ഞുമുറുക്കുകയായിരുന്നു.
37 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായ ഹൈദരാബാദിനെ എയ്ഡൻ മാർക്രമും(57),വാഷിംഗ്ടൺ സുന്ദറും (40),റൊമാരിയോ ഷെഫേഡും (24) ചേർന്നാണ് 149വരെയെങ്കിലും എത്തിച്ചത്.
സഞ്ജുവിന്റെ ഷോട്ട് സെലക്ഷൻ ശ്രദ്ധേയമായിരുന്നു. പന്തിന് കാര്യമായ ടേൺ ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ സഞ്ജു, സ്ട്രൈറ്റ് ബൗണ്ടറിയാണ് മിക്കപ്പോഴും ലക്ഷ്യമിട്ടത്. കൃത്യമായ സ്ഥാനത്തേക്ക് മാറി പന്തിന്റെ പേസ് മുതലെടുത്താണ് സഞ്ജു റൺസ് കണ്ടെത്തുന്നത്. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട് – രവി ശാസ്ത്രി
100
ഐ.പി.എലിൽ രാജസ്ഥാൻ റോയൽസിനായി നൂറാം മത്സരത്തിന് ഇറങ്ങിയ സഞ്ജു, മത്സരത്തിലാകെ 27 പന്തുകൾ നേരിട്ട് നേടിയത് 56 റൺസാണ്. മൂന്നു ഫോറും അഞ്ച് സിക്സറുകളും സഹിതമായിരുന്നു ഇത്.
കളിയിലെ കേമനായത് സഞ്ജു തന്നെ. ഇതോടെ, ഐപിഎൽ 15–ാം സീസണിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്ന ആദ്യ ക്യാപ്ടനായി സഞ്ജു മാറി.
ഓരോ സീസണിലും ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന പതിവ് ഇത്തവണയും സഞ്ജു ആവർത്തിച്ചു. 2020ൽ ആദ്യ മത്സരത്തിൽ 32 പന്തിൽ 74 റൺസ്, 2021ൽ ആദ്യ മത്സരത്തിൽ 63 പന്തിൽ 119 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി സഞ്ജു. ഹൈദരാബാദിനെതിരെ സഞ്ജു അടിച്ചുകൂട്ടിയിരിക്കുന്നത് 670 റൺസാണ്.
രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന ഷേൻ വാട്ട്സന്റെ റെക്കാഡും സഞ്ജു സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |