പഴയങ്ങാടി: മാടായിലെ ചൈനാക്ലേ റോഡിൽ ശ്രീപോർക്കലി സ്റ്റീൽസിന് മുന്നിൽ സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ നടത്തുന്ന സമരം സംഘർഷത്തിലേക്ക് നീങ്ങുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പത്തരയോടെ കടയിൽ നിന്ന് സാധനങ്ങൾ കയറ്റി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം ചുമട്ടുതൊഴിലാളികൾ തടഞ്ഞു. രാവിലെ തന്നെ കടയ്ക്ക് മുന്നിൽ നിലയുറപ്പിച്ച പൊലീസ് പന്ത്രണ്ടോളം തൊഴിലാളികളെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ 56 ദിവസമായി സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തി സമരം നടത്തി വരികയായിരുന്നു. ഉടമ കോടതിയെ സമീപിച്ചതിനെ തുടർന്ന് കടക്ക് മുന്നിൽ സത്യഗ്രഹവും സമരവും പാടില്ലെന്ന് കഴിഞ്ഞദിവസം തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. കടയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവും നിലനിൽക്കേയാണ് വീണ്ടും കട പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് കയറ്റിറക്ക് നടത്തുന്നത്.
ഇന്നലെ രാവിലെ സാധനവുമായി പുറത്തേക്ക് പോവുകയായിരുന്ന വാഹനം സംഘടിച്ചെത്തിയ ചുമട്ട് തൊഴിലാളികൾ തടയുകയായിരുന്നു. പൊലീസ് ഇടപെട്ടതിനെ തുടർന്ന് തൊഴിലാളികളും പൊലീസും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് വാഹനം പോകുവാനുള്ള സൗകര്യം പൊലീസ് ഒരുക്കി. സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ മാടായി ഡിവിഷൻ സെക്രട്ടറി ഏലിയാസ്, സിദ്ധിഖ്, ആലി, ബിജു, അബൂബക്കർ, സമദ് തുടങ്ങി പന്ത്രണ്ടോളം പേരെയാണ് പഴയങ്ങാടി ഇൻസ്പെക്ടർ എം.ഇ. രാജഗോപാലും സംഘവും അറസ്റ്റു ചെയ്തു നീക്കിയത്.
തൊഴിൽ നിഷേധിച്ചുള്ള പ്രവർത്തനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് പ്രതിഷേധാർഹമാണെന്നും, മുഴുവൻ അംഗീകൃത തൊഴിലാളി യൂണിയനുകളെയും ജനപ്രതിനിധികളെയും സർവ്വകക്ഷി നേതാക്കളെയും വിളിച്ച് സമര സഹായസമിതി രൂപീകരിക്കുമെന്നും സമരത്തിന്റെ രൂപം ഇനി മാറുമെന്നും സി.ഐ.ടി.യു. ചുമട്ട് തൊഴിലാളി യൂണിയൻ മാടായി ഏരിയ കമ്മിറ്റി പ്രസിഡന്റ് ഐ.വി.ശിവരാമൻ അറിയിച്ചു.
അറസ്റ്രിൽ പ്രതിഷേധിച്ച് യൂണിയൻ ഐ.വി ശിവരാമന്റെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |