മഞ്ചേരി: റോഡിലിരുന്ന് മദ്യപിക്കുകയായിരുന്ന രണ്ടുപേർ നടത്തിയ ആക്രമണത്തിൽ തലയ്ക്ക് മാരക പരിക്കേറ്റ മഞ്ചേരി നഗരസഭ 16-ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീൽ (52) മരണമടഞ്ഞു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി 11നായിരുന്നു ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൾമജീദ് എന്നയാളെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതി ശുഹൈബിനെ കൂടി പിടികൂടാനുണ്ട്. പ്രദേശത്തെ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണിവർ. മുസ്ളിംലീഗ് കൗൺസിലറാണ് അബ്ദുൾ ജലീൽ.
ബിസിനസ് ആവശ്യാർത്ഥം നാല് സുഹൃത്തുക്കൾക്കൊപ്പം പാലക്കാട് പോയി തിരിച്ചുവരുന്നതിനിടെ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരിയിൽ വാഹനം തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. മദ്യപർ കൗൺസിലർ സഞ്ചരിച്ച കാറിന് വഴി നൽകാതെ മാർഗ്ഗതടസ്സം സൃഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇരു സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടായതോടെ കൗൺസിലർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
കാറിലുണ്ടായിരുന്ന ഒരാളെ വീട്ടിലിറക്കി തിരിച്ചുവരുമ്പോൾ നേരത്തെ വാക്കേറ്റമുണ്ടാക്കിയവർ ബൈക്കിൽ പിന്തുടർന്ന് കുട്ടിപ്പാറയിൽ വച്ച് കാറിന്റെ പിൻഗ്ലാസിൽ ഹെൽമെറ്റ് കൊണ്ട് എറിഞ്ഞു. കാർ നിറുത്തി പുറത്തിറങ്ങിയ അബ്ദുൾജലീലിന്റെ തലയ്ക്ക് മൂർച്ചയുള്ള ഇരുമ്പുദണ്ഡ് കൊണ്ട് അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗം പിളർന്ന് രക്തം ചീറ്റിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളാണ് ജലീലിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ആശുപത്രിയിലുമെത്തിച്ചത്.
മഞ്ചേരി ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇൻക്വസ്റ്റിനും മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഇന്ന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ കബറടക്കും. ഭാര്യ:സൗജത്ത്. മക്കൾ: മുഹമ്മദ് സാനിൽ, മുഹമ്മദ് സനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |