കോഴിക്കോട്: സി.പി.എം താക്കീത് ഗൗനിക്കാതെ ഐ.എൻ.എൽ വിഭാഗങ്ങൾ ബലപരീക്ഷണത്തിന് ആക്കം കൂട്ടിയതോടെ എൽ.ഡി.എഫ് നേതൃത്വം വൈകാതെ നിർണായക തീരുമാനത്തിലേക്ക് നീങ്ങും. ഐ.എൻ.എൽ എന്ന പേരിൽ പരസ്‌പരം പോരടിക്കുന്ന കക്ഷികൾ മുന്നണിയിൽ വേണ്ടെന്ന നിലപാടിൽ തന്നെയാണ് സി.പി.എം.
വഹാബ് വിഭാഗത്തിന് പുതിയ സംസ്ഥാന കമ്മിറ്റി ഇന്നലെ നിലവിൽ വന്നതിനു പിന്നാലെ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനായുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ സംസ്ഥാന കൗൺസിലിന് രൂപം നൽകാൻ ഇന്ന് രാവിലെ കോഴിക്കോട്ട് യോഗം ചേരുന്നുണ്ട്. ഇരു വിഭാഗക്കാരെയും മുന്നണിയിൽ നിന്നു മാറ്റി നിറുത്തുമോ, അതല്ല മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നത് ഒഴിവാക്കാൻ ദേശീയ നേതൃത്വം അംഗീകരിക്കുന്ന ഔദ്യോഗിക വിഭാഗത്തെ അംഗീകരിക്കുമോ എന്നേ അറിയേണ്ടൂ. സി.പി.എം പാർട്ടി കോൺഗ്രസ് കഴിയുന്നതോടെ തീരുമാനമുണ്ടായേക്കും.
മന്ത്രി സ്ഥാനത്തു നിന്ന് അഹമ്മദ് ദേവർകോവിലിനെ മാറ്റണമെന്ന ആവശ്യം ഇന്നലെ രൂപംകൊണ്ട വഹാബ് വിഭാഗം സംസ്ഥാന കൗൺസിൽ ആവർത്തിച്ചു. ഈ ആവശ്യം എൽ.ഡി.എഫ് നേതാക്കളെ നേരിട്ട് കണ്ട് ധരിപ്പിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.
മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ സംസ്ഥാന കൗൺസിൽ നിലവിൽ വന്നതെന്ന് നേതൃത്വം അവകാശപ്പെട്ടു. പ്രൊഫ.എ.പി.അബ്ദുൾ വഹാബാണ് പ്രസിഡന്റ്. നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയും. എൻ.കെ.അബ്ദുൽ അസീസ് (ഓർഗനൈസിംഗ് സെക്രട്ടറി), ബഷീർ ബടേരി (ട്രഷറർ), കെ.പി.ഇസ്‌മായിൽ, എച്ച്.മുഹമ്മദലി, മനോജ് സി.നായർ, എം.എ.വഹാബ് ഹാജി, കെ.എൽ.എം.കാസിം, എം.കെ.ഹാജി (വൈസ് പ്രസിഡന്റുമാർ). ഒ.പി.ഐ കോയ, അഡ്വ.ജെ.തംറൂഖ്, സവാദ് മടവൂരാൻ,സത്താർ കുന്നിൽ, എം.കെ.നജീബ്, സാലി സജീർ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |