ബംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ച അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. കർണാടകയിലെ ഗദഗ് ജില്ലയിലാണ് സംഭവം. ഗദഗിലെ സി.എസ് പാട്ടീൽ ബോയ്സ് ഹൈസ്‌കൂളിലും സി.എസ് ഗേൾസ് ഹൈസ്‌കൂളിലുമാണ് വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചത്. സംഭവം വിവാദമായതോടെ രണ്ട് സെന്ററിലേയും സൂപ്രണ്ടുമാരെ അടക്കം ഏഴ് പേരെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹിജാബ് വഷയത്തിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ, പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമാണെന്നും, യൂണിഫോം ധരിക്കാതെ സ്കൂളിലെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും കർണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു. അതേ സമയം ഹിജാബിന്റെ പേരിൽ പരീക്ഷ ബഹിഷ്‌കരിക്കുന്നവർക്ക് രണ്ടാമത് അവസരം നൽകില്ലെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |