ന്യൂഡൽഹി: കാശ്‌മീരി പണ്ഡിറ്റുകളുടെ പാലായനം പ്രമേയമാക്കിയ ദി കാശ്‌മീരി ഫയൽസ് സിനിമയ്‌ക്കെതിരെ പ്രസ്‌താവന നടത്തിയ ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലേക്ക് ബി.ജെ.പി, യുവമോർച്ചാ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. സംഘർഷത്തിൽ ഡൽഹി സിവിൽ ലൈൻസിൽ സ്ഥിതി ചെയ്യുന്ന വസതിക്കു മുന്നിലെ ബൂം ബാരിയറും സി.സി.ടിവി കാമറകളും തകർന്നു. പ്രധാന ഗേറ്റിലും മതിലിലും ചുവപ്പ് ചായം തേച്ച് വൃത്തികേടാക്കിയി. പ്രവർത്തകരെ തടയാൻ ശ്രമിച്ച സി.ആർ.പി.എഫ് ജവാൻമാർക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ 11.30ഒാടെ എം.പിയും യുവമോർച്ചാ ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ 200 ഓളം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ചില പ്രവർത്തകരെ അറസ്റ്റു ചെയ്‌ത് നീക്കിയതിന് ശേഷം ബാക്കിയുള്ളവരെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു. ഉച്ചയ്‌ക്ക് ഒരുമണിയോടെ വീണ്ടുമെത്തിയ പ്രവർത്തകർ പെയിന്റ് നിറച്ച ബക്കറ്റുമായി ബാരിക്കേഡ് ചാടിക്കടന്ന് അക്രമം നടത്തുകയായിരുന്നു.
വിവേക് അഗ്നിഗോത്രി സംവിധാനം ചെയ്‌ത കാശ്‌മീരി ഫയൽസ് സിനിമയ്‌ക്കെതിരെ കേജ്‌രിവാൾ ഡൽഹി നിയമസഭയിൽ നടത്തിയ പ്രസംഗമാണ് പ്രതിഷേധത്തിനിടയാക്കിയത്. സിനിമയ്‌ക്ക് നികുതി ഇളവ് നൽകുന്നതിന് പകരം യൂ ട്യൂബിൽ സൗജന്യമായി പ്രദർശിപ്പിച്ചുകൂടേ എന്ന് ചോദിച്ചിരുന്നു. കാശ്‌മീരി പണ്ഡിറ്റുകളുടെ പേരിൽ തട്ടിക്കൂട്ടിയുണ്ടാക്കിയ സിനിമയാണെന്നും പറഞ്ഞു.
കാശ്‌മീരി പണ്ഡിറ്റുകളെ അപമാനിച്ച കേജ്‌രിവാൾ നിരുപാധികം മാപ്പു പറയുന്നത് വരെ പ്രതിഷേധം തുടരും.
തേജസ്വി സൂര്യ (യുവമോർച്ച നേതാവ്)
പഞ്ചാബിൽ ആംആദ്‌മി പാർട്ടിയെ തോൽപ്പിക്കാൻ കഴിയാത്തതിന്റെ അരിശം തീർക്കാൻ കേജ്‌രിവാളിനെ വകവരുത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ വീടിനു നേരെയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണ്.
മനീഷ് സിസോദിയ(ആംആദ്മി പാർട്ടി, ഡൽഹി ഉപമുഖ്യമന്ത്രി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |