ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന സി.പി.എം 23 ാം പാർട്ടി കോൺഗ്രസിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പങ്കെടുക്കില്ല. സുധാകരന്റെ പകരക്കാരനായി ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എ. മഹേന്ദ്രനെ നിയോഗിച്ചു. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിനിടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി നിശ്ചയിക്കുന്ന വിവരം സുധാകരനെ അറിയിച്ചിരുന്നു. എന്നാൽ, പുതിയ സഖാക്കൾ പ്രതിനിധികളാകട്ടെയെന്നായിരുന്നു സുധാകരന്റെ മറുപടി. പകരക്കാരനായി സുധാകരൻ തന്നെ മഹേന്ദ്രന്റെ പേര് നിർദ്ദേശിച്ചു. ഇത് പിന്നീട് പാർട്ടി അംഗീകരിക്കുകയായിരുന്നു.
1972ൽ മധുരയിൽ നടന്ന ഒമ്പതാം പാർട്ടി കോൺഗ്രസിലാണ് ജി.സുധാകരൻ ആദ്യമായി പ്രതിനിധിയായത്. അന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് നടന്ന പാർട്ടി കോൺഗ്രസുകളിൽ ഒരെണ്ണമൊഴികെ എല്ലാത്തിലും പങ്കെടുത്തു.1985ൽ കൊൽക്കത്തയിൽ നടന്ന 12ാം പാർട്ടി കോൺഗ്രസിൽ എം.വി.രാഘവന്റെ ബദൽരേഖയ്‌ക്കെതിരെ കേരളത്തിൽ നിന്ന് സംസാരിച്ചവരിൽ പ്രധാനിയായിരുന്നു . പ്രായപരിധിയുടെ പേരിൽ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായത്.
ജി.സുധാകരനും പാർട്ടിയും തമ്മിൽ പ്രശ്നമില്ല: കോടിയേരി
ജി. സുധാകരനും പാർട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി കോൺഗ്രസിന് എത്തില്ല എന്ന് സുധാകരൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ അസ്വഭാവികത ഒന്നും ഇല്ല. കേരളത്തിൽ കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ്. ബി.ജെ.പി പറയുന്നത് മാത്രമാണ് കോൺഗ്രസ് ഇവിടെ കേൾക്കുന്നത്. എണ്ണക്കമ്പനികൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ വില കൂട്ടുന്നത്. ഇതിന്റെ ഒരു വിഹിതം ബി.ജെ.പി യുടെ അക്കൗണ്ടിൽ എത്തുന്നുണ്ട്. കേന്ദ്രം വർദ്ധിപ്പിച്ച നികുതി സംസ്ഥാന കുറക്കാനാണ് കേന്ദ്രം പറയുന്നത്. ഇത് സംസ്ഥാന സർക്കാറുകളെ പാപ്പരാക്കി മാറ്റാനുള്ള തന്ത്രമാണെന്നും കോടിയേരി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |