തിരുവനന്തപുരം: പ്രധാനമന്ത്രിയോട് ചോദിച്ച ഒറ്റച്ചോദ്യത്തിലൂടെ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ പത്താം ക്ളാസുകാരി കീർത്തന നായർ താരമായി. രണ്ടു ദിവസമായി പൂജപ്പുര വർമ്മ ഡോ. പൈസ് ഹെറിറ്റേജ് 5 ഇ ഫ്ളാറ്റിലേക്ക് അഭിനന്ദന പ്രവാഹമാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരീക്ഷാ പേ ചർച്ചയിൽ ഓൺലൈനിലാണ് കീർത്തന പങ്കാളിയായത്. ടൈംസ് നൗ ചാനൽ പ്രധാനമന്ത്രിയോടു ചോദിക്കാവുന്ന ഒരു ചോദ്യം എന്ന ആവശ്യവുമായി കുട്ടികൾക്കു മുന്നിൽ എത്തിയിരുന്നു. അവർ തിരഞ്ഞെടുത്ത സംഘത്തിൽ കീർത്തനയുമുണ്ടായിരുന്നു.ചർച്ചയിലേക്ക് തിരഞ്ഞെടുക്കുമെന്നോ പ്രധാനമന്ത്രി അതിന് മറുപടി പറയുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. സ്കൂളിലെ പരിപാടികളിൽ അവതാരകയായും നർത്തകിയായും തിളങ്ങുന്ന കീർത്തനയ്ക്ക് ഇഷ്ടവിഷയം ഇംഗ്ളീഷാണ്. പ്രിയ എഴുത്തുകാരി കെ.ജെ റൗളിംഗിന്റെ ഹാരി പോട്ടർ സീരിസ് മുഴുവൻ വായിച്ചിട്ടുള്ള കീർത്തന, മികച്ചൊരു ചിത്രകാരി കൂടിയാണ്.
അച്ഛൻ ബിനു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജനാണ്. അമ്മ അവിടെത്തന്നെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറാണ്. ക്രൈസ്റ്റ് നഗർ സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ് സഹോദരൻ കാർത്തിക് നായർ.
ചോദ്യവും ഉത്തരവും
കീർത്തന: 'ശരിയായ ഓൺലൈൻ പഠന പ്ളാറ്റ്ഫോം കണ്ടെത്തുന്നതെങ്ങനെ?
പ്രധാനമന്ത്രി: ഓൺലൈനായാലും ഓഫ് ലൈനായാലും മനസ് വഴിമാറി സഞ്ചരിക്കരുത്. പഠിക്കാനുപയോഗിക്കുന്ന മാദ്ധ്യമമല്ല, മനസാണ് പ്രധാനം. മനസ് പാഠഭാഗത്താണെങ്കിൽ വഴിമാറില്ല. പുതിയ രീതിയിലുള്ള പഠനം വെല്ലുവിളിയായല്ല അവസരമായി കാണണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |