വിതുര: കാട്‌വിട്ട് നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ ഗ്രാമത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയിട്ട് മാസങ്ങളേറെയായി. വിള ലഭിക്കുമെന്ന പ്രതീക്ഷയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ പലിശയ്ക്ക് പണം കടമെടുത്തും ലോണെടുത്തുമാണ് കൃഷിയിറക്കുന്നത്. എന്നാൽ നാമ്പെടുത്ത കൃഷിമുതൽ കായ്ക്കാറായവ വരെ കാട്ടുപന്നികൾ പിഴുതെറിയും. ഇതോടെ കടംവാങ്ങിയും വായ്പ്പയെടുത്തും കൃഷിയിറക്കിയ കർഷകർ ഇപ്പോൾ കടക്കെണിയിലാണ്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായത്. വനമേഖലയോട് ചേർന്നുള്ള മേഖലകൾ സന്ധ്യമയങ്ങിയാൽ പന്നികളുടെ വിഹാരകേന്ദ്രമാകും. ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. പന്നിശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് അനവധി തവണ കർഷകർ വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. കുരങ്ങുകളും കാട്ടാനയും കാട്ടുപോത്തും വരെ നാട്ടിലിറങ്ങി നാശവും ഭീതിയും പരത്തുന്നുണ്ട്. കാട്ടുമൃഗശല്യം രൂക്ഷമായതുമൂലം കൃഷി കുറയുന്നതായി കർഷകർ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നതാണ് ഇവ നാട്ടിലേക്കിറങ്ങാൻ കാരണം. കർഷകരെയും കൃഷിയേയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്ന് കർഷകവേദി വിതുര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നശിപ്പിക്കപ്പെടുന്ന പ്രധാന വിളകൾ
വാഴ, മരച്ചീനി, പച്ചക്കറി കൃഷികൾ
മരണം 2
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു വർഷത്തിനിടയിൽ തൊളിക്കോട് പഞ്ചായത്തിൽ മാത്രം രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്. പന്നിശല്യം നിമിത്തം രാത്രി ബൈക്കുകളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചക്കിടയിൽ പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ആറ് പേരെ പന്നികൾ ആക്രമിച്ച് പരിക്കേല്പച്ചിരുന്നു. പുലർച്ചെ ടാപ്പിംഗിന് പോയ പുളിച്ചാമല സ്വദേശിയായ ഗൃഹനാഥനും ചായം സ്വദേശിയും മാതൃകാകർഷകനുമായ യുവാവും പന്നിയുടെ ആക്രമണത്തിൽ മരിച്ചു.
പന്നിശല്യം രൂക്ഷമായ സ്ഥലങ്ങൾ
നാഗര, ഭദ്രം വച്ചപാറ, പുളിച്ചാമല, പരപ്പാറ, മൂന്നാംനമ്പർ, പേരയം, മരുതാമല, ജഴ്സിഫാം, അടിപറമ്പ്, മണിതൂക്കി, ചാത്തൻകോട്, ചെമ്മാംകാല, കല്ലാർ, ആനപ്പാറ, പേപ്പാറ, പട്ടൻകുളിച്ചപാറ, കളീക്കൽ, പൊന്നാംചുണ്ട്, നരിക്കല്ല്, തലത്തൂതക്കാവ്, പുളിച്ചാമല, പരപ്പാറ, മേമല, പൊൻപാറ, തോട്ടുമുക്ക്, ചാരുപാറ,മലയടി, വിനോബാനികേതൻ, പറണ്ടോട്, കല്ലാർ, ആനപ്പാറ, മരുതാമല, മക്കി, ജഴ്സിഫാം, കന്നുകാലിവനം
വണ്ടിയിടിച്ച് രണ്ട് പന്നികൾ ചത്തു
ചാരുപാറ-ചായം- റോഡിൽ എട്ടാംകല്ല്, പേരയത്തുപാറ മേഖലകളിൽ രാത്രികാലങ്ങളിൽ വാഹനമിടിച്ച് രണ്ട് കാട്ടുപന്നികൾ ചത്തിരുന്നു. പ്രദേശത്ത് രാത്രിയിൽ പന്നിശല്യം അതിരൂക്ഷമാണ്. വാഹനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. അനവധിപേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |