പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് 8.329 കിലോഗ്രാം കഞ്ചാവുമായി പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ യുവാവിനെ പിടികൂടി. വളഞ്ചുഴി മുസ്ലിം പള്ളിക്ക് സമീപം മുരുപ്പെൽ പുത്തൻവീട്ടിൽ മുഹമ്മദാലിയുടെ മകൻ സഫദ് മോനാണ് (26) അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച പൊലീസുദ്യോഗസ്ഥർ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
റെയിൽവേ സ്റ്റേഷൻ റോഡിന് മുൻവശം നീല ജീൻസും ഓവർകോട്ടും ധരിച്ച്, ഷോൾഡർ ബാഗിൽ കഞ്ചാവുമായി നിൽക്കുകയായിരുന്നു യുവാവ്. പ്രീ പെയ്ഡ് ഓട്ടോ ടാക്സി കൗണ്ടറിന് പിന്നിൽ നിന്ന പ്രതിയെ പൊലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. രണ്ടു വർഷമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതി ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. ആന്ധ്രയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ബാഗിൽ ടേപ്പ് ചുറ്റിയ രണ്ട് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തിരുവല്ല എസ്.ഐ നിത്യാസത്യൻ, ഡാൻസാഫ് സംഘത്തിലെ എസ്.ഐ വിത്സൻ, എ.എസ്.ഐ അജികുമാർ, പൊലീസുദ്യോഗസ്ഥരായ ജയകുമാർ, വിഷ്ണു, ഹരിദാസ്, സുജിത്, മിഥുൻ ജോസ്, അഖിൽ, ശ്രീരാജ്, ബിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |