മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഡി.എം.ഒ ഡോ. ആർ. രേണുകയുടെ നേതൃത്വത്തിൽ മെഡിക്കൽ കമ്മിറ്റി പയ്യനാട് സ്റ്റേഡിയം സന്ദർശിച്ച് പരിശോധന നടത്തി. നിലവിൽ സന്തോഷ് ട്രോഫി മത്സരങ്ങളുടെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലെ നിലവിലുള്ള എക്യുപ്‌മെന്റുകളുടെ ഗുണനിലവാരം പരിശോധിച്ച് ഇനി ആവശ്യമായ എക്യുപ്‌മെന്റുകളുടെയും മറ്റു സൗകര്യങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി.
രണ്ട് ദിവസത്തിനുള്ളിൽ മെഡിക്കൽ സംവിധാനങ്ങളുടെ ഒരു മോക്ക് ഡ്രിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും നടത്തും. ചാമ്പ്യൻഷിപ്പ് നടക്കുന്ന സമയത്ത് താരങ്ങൾക്ക് പരിക്ക് പറ്റിയാൽ എങ്ങിനെ നേരിടണം എന്ന് കാണിക്കുന്നതാകും മോക് ഡ്രിൽ. രണ്ട് സ്റ്റേഡിയങ്ങളിലും മത്സരസമയത്ത് രണ്ട് മെഡിക്കൽ ടീമുകളുണ്ടാകും. ഒരു സംഘം സ്റ്റേഡിയത്തിന് അകത്ത് മെഡിക്കൽ റൂമിലും ഒരു സംഘം ഗ്രൗണ്ടിലുമായി ഉണ്ടാകും.
മെഡിക്കൽ സേവനവുമായി ബന്ധപ്പെട്ട മേൽനേട്ട ചുമതലക്കായി നോഡൽ ഓഫിസറെയും അസിസ്റ്റന്റ് നോഡൽ ഓഫീസർമാരെയും ഓഫീസ് കാര്യങ്ങൾക്കായി ക്ലർക്കിനെയും ചുമതലപ്പെടുത്തിട്ടുണ്ട്.
ഡെപ്യുട്ടി ഡി.എം.ഒ ഡോ. അഹമ്മദ് അഫ്സൽ, ആർദ്രം അസി. നോഡൽ ഓഫീസർ ഡോ. ഫിറോസ് ഖാൻ, മഞ്ചേരി മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. അബ്ദുൽ ജലീൽ വല്ലാഞ്ചിറ, മെഡിക്കൽ കമ്മിറ്റി വൈ. ചെയർമാൻ ഡോ. ജോണി ചെറിയാൻ, ഡോ. സയ്യിദ് നസീറുള്ള തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
സബ് കമ്മിറ്റി യോഗങ്ങൾ ചേർന്നു
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലെ പ്രവൃത്തികൾ പരിശോധിക്കാൻ വിവിധ സബ് കമ്മിറ്റികൾ യോഗം ചേർന്നു. ഫുഡ് ആൻഡ് റിഫ്രഷ്‌മെന്റ് കമ്മിറ്റി, ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി, അക്കൊമൊഡേഷൻ കമ്മിറ്റി എന്നിവയാണ് ഇന്ന് ചേർന്നത്.
മത്സരത്തിനെത്തുന്ന താരങ്ങൾക്കുള്ള ഭക്ഷണങ്ങൾ എ.ഐ.എഫ്.എഫ് നോടും അതാത് ടീമിനോടും ചർച്ച ചെയ്തതിന് ശേഷം ഒരു മെനു തയ്യാറാക്കാമെന്ന് ഫുഡ് ആൻഡ് റിഫ്രഷ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താരങ്ങൾക്കും ഒഫിഷ്യൽസുകൾക്കും മറ്റു ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടവർക്കും ഭക്ഷണങ്ങൾ സുരക്ഷിതത്തോടെ തയ്യാറാക്കി വിതരണം ചെയ്യുമെന്ന് ഫുഡ് ആൻഡ് റിഫ്രെഷ്‌മെന്റ് കമ്മിറ്റി കൺവീനർ പറഞ്ഞു.
താരങ്ങളുടെയും ഒഫീഷ്യലുകളുടെയും യാത്രക്കായി വേണ്ട ബസ്സുകളും കാറുകളും തയ്യാറാക്കുന്നതിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തിവരികയാണെന്ന് ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി അറിയിച്ചു. രണ്ട് ദിവസത്തിനുള്ള അക്കാര്യം പൂർത്തിയാകും. താരങ്ങളുടെയും ഒഫീഷ്യലുകളുടെയും അക്കൊമൊഡേഷൻ മത്സരം നടക്കുന്ന മഞ്ചേരിയിലും മലപ്പുറത്തുമായിട്ടാണ് പ്രഥമികമായി തയ്യാറാക്കി വച്ചിട്ടുള്ളത്. എന്നാൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനം നടക്കുന്നതിനാൽ യൂണിവേഴ്സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി അക്കൊമൊഡേഷൻ ഒരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
യോഗത്തിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, വൈ. പ്രസിഡന്റ് വി.പി. അനിൽ, സെക്രട്ടറി അബ്ദുൽ മഹ്റൂഫ് എച്ച്.പി. ഇവന്റ് കോ ഓർഡിനേറ്റർ യു. ഷറഫലി, ജില്ലാ എക്സിക്യൂറ്റീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാർ, എ നാസർ, ജലീൽ മയൂര, സജൻ ദാസ് മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
ഏപ്രിൽ 16നാണ് ആദ്യ മത്സരം നടക്കുന്നത്. കോട്ടപ്പടി സ്റ്റേഡിയത്തിൽ വെസ്റ്റ് ബംഗാൾ പഞ്ചാബുമായി ഏറ്റുമുട്ടും. അന്നേ ദിവസം തന്നെ പയ്യനാട് സ്റ്റേഡിയത്തിൽ കേരളം രാജസ്ഥാനുമായും മത്സരിക്കും.
ഫോട്ടോ
ഡി.എം.ഒ. യുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പയ്യനാട് പരിശോധിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |