ന്യൂഡൽഹി: ഭീകരരുടെ സഹായത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ 20 സ്ഥലങ്ങളിൽ ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കിയെന്ന, എൻ.ഐ.എ മുംബയ് ഒാഫീസിൽ ലഭിച്ച അജ്ഞാത ഇ-മെയിൽ സന്ദേശം ഗൗരവമായി കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. രണ്ടു മാസം മുമ്പ് ലഭിച്ച സന്ദേശം സംബന്ധിച്ച വിവരങ്ങൾ വെള്ളിയാഴ്ചയാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടത്. ഭീഷണി സന്ദേശങ്ങൾ പതിവാണെങ്കിലും ഇ-മെയിൽ ഗൗരവമായി കാണാനാണ് കേന്ദ്ര നിർദ്ദേശം.
ഫെബ്രുവരി 28ന് ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. സന്ദേശം ലഭിച്ചതിനുപിന്നാലെ പ്രധാന മന്ത്രിയുടെ സുരക്ഷ എസ്.പി.ജി കൂടുതൽ പഴുതറ്റതാക്കിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ സ്ളീപ്പർ സെല്ലുകൾ വഴിയാവും ഒാപ്പറേഷനെന്നും സൂചിപ്പിച്ചിരുന്നു.
ആ സമയത്ത് പ്രധാനമന്ത്രി ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തിരുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ കർശന ജാഗ്രത പാലിച്ചു. മോദി പങ്കെടുക്കുന്ന വേദികളും സമീപപ്രദേശങ്ങളുമൊക്കെ ബോംബ് സ്ക്വാഡുൾപ്പെടെ പതിവിലും കൂടുതൽ തവണ അരിച്ചുപെറുക്കി പരിശോധിച്ചു. പ്രധാനമന്ത്രിക്കുള്ള എസ്.പി.ജി സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്‌തു.
ഐ.പി വിലാസം കണ്ടെത്താൻ ശ്രമം
ഭീഷണി ഇ-മെയിൽ എൻ.ഐ.എ ഇന്റലിജൻസ് ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഇ-മെയിൽ വന്ന ഐ. പി വിലാസം കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്.
2020 ആഗസ്റ്റ് 8നും പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഇ-മെയിൽ സന്ദേശം വന്നിരുന്നു. ഐ.പി വിലാസം പരിശോധിച്ചപ്പോൾ ഇന്ത്യയ്‌ക്കു പുറത്തുനിന്നു വന്നതാണെന്ന് മനസിലായി.
'ആരെയും വെറുതേ വിടില്ല'
ഹലോ, എന്റെ കൈവശം 20 കിലോയിൽ കൂടുതൽ ആർ.ഡി.എക്‌സുണ്ട്. 20 സ്ഥലത്ത് അവ നിക്ഷേപിച്ചിരിക്കുന്നു. മോദിയെ എത്രയും പെട്ടെന്ന് കൊല്ലുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയെ ഞാൻ ബോംബിട്ട് തകർക്കും. അയാൾ എന്റെ ജീവിതം നശിപ്പിച്ചു. ആരെയും വെറുതേ വിടില്ല. രണ്ടു കോടിയിലേറെ ആളുകൾ എന്റെ ബോംബിനാൽ കൊല്ലപ്പെടും. ആർ.ഡി.എക്‌സ് സംഘടിപ്പിച്ചത് ഭീകരരുടെ സഹായത്തോടെയാണ്. പെട്ടെന്ന് ബോംബുണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ആസൂത്രണം ചെയ്‌തപോലെ ആക്രമണം നടക്കും. പറ്റുമെങ്കിൽ തടയാം.
(മെയിൽ സന്ദേശം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |