തൃശൂർ: ആകെ 3000 കൂപ്പൺ, ഒന്നിന് വില ആയിരം, നറുക്കെടുപ്പിൽ സമ്മാനം 68 സെന്റ് റബർ തോട്ടം. വ്യത്യസ്തമായ ഭാഗ്യപരീക്ഷണം നാടാകെ പ്രചരിച്ചതോടെ കടൽകടന്നു പോലും കൂപ്പണിന് ആവശ്യക്കാരെത്തിയെന്ന് ഭൂമി വിൽക്കാനൊരുങ്ങുന്ന കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും പറയുന്നു. ഇവരുടെ ഉടമസ്ഥതയിൽ നായരങ്ങാടിയിലുള്ള മരിയ ഗാർമെന്റ്‌സിൽ ആഗസ്റ്റ് 15നാണ് നറുക്കെടുപ്പ്.
നറുക്കെടുപ്പ് മുടങ്ങിയാൽ മറ്റൊരു തീയതിയിൽ നടത്തും. എന്തെങ്കിലും തടസങ്ങളുണ്ടായാൽ കൂപ്പണിന്റെ പണം തിരിച്ചുനൽകും.
ഇതിനകം ആയിരം കൂപ്പണുകൾ വിറ്റു. കൂപ്പണടുക്കുന്നവരിലെ ഭാഗ്യശാലിക്ക് ഭൂമി സൗജന്യമായി നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ അറിയിച്ചത്. അതിനായി വളപ്പിനുള്ളിൽ ഫ്ളക്‌സും ഒട്ടിച്ചു. ഭാഗ്യവസ്തു നറുക്കെടുപ്പ് അങ്ങനെ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി.
കടബാദ്ധ്യത കാരണമാണ് ഭൂമി വിൽക്കുന്നത്. മകന് പഠിക്കാൻ പണവും കണ്ടെത്തണം. എന്നാൽ നാലുവർഷമായി മതിയായ വിലയ്ക്കു ഭൂമി വിൽക്കാനായതോടെയാണ് പരീക്ഷണം നറുക്കെടുപ്പിന് തീരുമാനിച്ചത്. അഭിഭാഷകനെയും വില്ലേജ് ഓഫീസ് അധികൃതരെയും അറിയിച്ച ശേഷമാണ് സമ്മാനക്കൂപ്പൺ അടിച്ചത്.
അതിനിടെ സ്ഥലം മുഴുവൻ 30 ലക്ഷത്തിന് വാങ്ങാമെന്ന് ജപ്പാനിലുള്ള മലയാളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ടിക്കറ്റ് വില്പന തുടരുന്നതിനാൽ വാക്ക് മാറ്റില്ലെന്നായിരുന്നു ഇവരുടെ മറുപടി. നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് സ്ഥലം തീറെഴുതി നൽകും. ടിക്കറ്റ് അയക്കണമെന്നാവശ്യപ്പെട്ട് ഗൾഫിൽ നിന്ന് നിരവധി വിളികൾ വന്നു. ഐ.ഇ.എൽ.ടി.എസ് പാസായി വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലുളള മകൻ എബിയും വിളികൾക്ക് മറുപടി നൽകുന്നുണ്ട്.
രജിസ്‌ട്രേഷൻ ചെലവ് 'ഭാഗ്യവാന്"
രജിസ്‌ട്രേഷന്റെ ചെലവ് ഭൂമി ലഭിക്കുന്നയാൾ വഹിക്കണം. സമ്മാനത്തിന്റെ നികുതിയും അടയ്‌ക്കേണ്ടി വരുമെന്ന് അഡ്വ.കെ.എൻ. പ്രശാന്ത് പറഞ്ഞു. സ്ഥലം തന്നില്ലെന്നു പറഞ്ഞ് കേസുകൊടുക്കാനും കഴിഞ്ഞേക്കില്ല. ഇതെല്ലാമാണ് നിയമ പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള സ്ഥലവിലയ്‌ക്കേ രജിസ്‌ട്രേഷൻ നടത്താനാകൂ. സമ്മാനമടിച്ചതിനാൽ 33 ശതമാനം നികുതി കൂടി വേണ്ടിവരും. അതിന് ആരെങ്കിലും തയ്യാറാവുമോ എന്ന സംശയവുമുണ്ട്. സാധാരണ ഭൂമിവില്പന എന്ന രീതിയിലും വിൽക്കാനോ കഴിയില്ല. ഈ വിവരം പരസ്യമായതിനാൽ ആദായനികുതി വകുപ്പിൽ നിന്നുള്ള ചോദ്യവും വന്നേക്കാം.
'ഏറെ കഷ്ടപ്പെട്ടപ്പോൾ നടത്തിയ ഭാഗ്യപരീക്ഷണമാണിത്. അത് ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. ഇത്രമാത്രം കാളുകൾ സ്വീകരിക്കാനും പണം കൈപ്പറ്റാനുമുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്തതിന്റെ പ്രയാസങ്ങളുണ്ട്".
- മുജി തോമസ്, ബൈസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |