കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനിടെ നിരോധനം ലംഘിച്ച് കോഴിയെ ബലിയറുത്ത രണ്ടുപേർ അറസ്റ്റിൽ. ചങ്ങമ്പള്ളി കളരിയിൽ ഉൾപ്പെട്ട തൃശൂർ പുത്തുർ ക്രിസ്റ്റോ എന്ന ആദിത്യനാഥ് സുരേന്ദ്രൻ (26), അങ്കമാലി സ്വദേശി സുനിൽ തണ്ടാശേരി (34) എന്നിവരാണ് അറസ്റ്റിലായത്.
വടക്കെനടയിലെ കോഴിക്കല്ലിൽ കോഴിയെ സമർപ്പിക്കാൻ വന്നതാണെന്ന വ്യാജേന എത്തിയ ഇവർ കോഴിയെ ബലിയറുക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഇരുവരെയും കൈയോടെ കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴോടെയാണ് സംഭവം.
ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തിൽ കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ കോഴിക്കല്ല് മൂടൽ ചടങ്ങിലെത്തിയത്. ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്നതാണ് ചടങ്ങ്. കഴിഞ്ഞ വർഷവും സമാന സംഭവം ഉണ്ടായിരുന്നു. കോഴിയെ അറുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മലപ്പുറം കീഴാറ്റൂരിലെ ആദിമാർഗി മഹാമഹാ ചണ്ഡാള ബാബ മലവാരി മാതൃകുല ധർമരക്ഷ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൻപത് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2019ൽ ഒരു സംഘടനയുടെ പേരിൽ കോഴിബലി പുനരാരംഭിക്കാൻ ആഹ്വാനമുണ്ടായിരുന്നു. തുടർന്ന് ഭരണിയാഘോഷത്തിനിടെ ഒരു സംഘം കോഴിയെ അറുത്തെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
ഫോട്ടോ: അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |