കോഴിക്കോട്: ശുചിത്വ കേരളത്തിനായി കൂട്ടായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അഴക് പദ്ധതി കോഴിക്കോടിന്റെ അഴകായി മാറുമെന്നും ശുചിത്വ നഗരത്തിനായി കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികൾ കൊണ്ട് മാത്രം സമ്പൂർണ ശുചിത്വം കൈവരിക്കാനാകില്ല. നാടിന്റെ ശുചിത്വം ഉറപ്പുവരുത്താൻ സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കണം.
വീടുകളിൽ മാലിന്യ സംസ്‌ക്കരണം നടപ്പാക്കാനായില്ലെങ്കിൽ സഹായം നൽകും. ദുർബല വിഭാഗങ്ങൾ ഒന്നിച്ച് താമസിക്കുന്നിടത്ത് കമ്യൂണിറ്റി കമ്പോസ്റ്റിംഗ് നടപ്പാക്കും. ഖരമാലിന്യ സംസ്കരണം പോലെ തന്നെ പ്രധാനമാണ് ദ്രവമാലിന്യ സംസ്കരണവും. 2025 ഓടെ ദ്രവമാലിന്യ സംസ്‌ക്കരണ സംവിധാനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കും. വലിച്ചെറിയൽ മുക്ത കേരളം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ കാമ്പയിനായി നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, മുൻ മേയർമാരായ വി.കെ.സി മമ്മദ് കോയ, ടി.പി.ദാസൻ, മുൻ എം.എൽ.എ എ.പ്രദീപ് കുമാർ, മലബാർ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി. ഹസീബ്, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പുത്തൂർ,കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, പി.മോഹനൻ, ടി.വി.ബാലൻ, വി.കെ.സജീവൻ, പി.എം.നിയാസ്, കെ.ലോഹ്യ, മുക്കം മുഹമ്മദ്, ഷർമ്മദ് ഖാൻ, ഷാജു ജോർജ്, അഷറഫ് മണക്കടവ് എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് സ്വാഗതവും ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |