കല്ലമ്പലം: കടമ്പാട്ടുകോണം മത്സ്യ മാർക്കറ്റിൽ കവർച്ച നടത്തിയ ആൾ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടിയിലായി. പാരിപ്പള്ളി ഉളിയനാട് കുളത്തൂർക്കോണം നന്ദു ഭവനിൽ നന്ദു ബി. നായരാണ് (28) പിടിയിലായത്. മാർച്ച് 30ന് പുലർച്ചെ 4നാണ് മാർക്കറ്റിൽ മോഷണം നടന്നത്. മാർക്കറ്റിന്റെ ഓഫീസ് റൂമിൽ നിന്ന് 3500 രൂപ മോഷണം പോയിരുന്നു. തുടർന്ന് മാർക്കറ്റ് അധികാരികളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഓവർക്കോട്ടും ഹെൽമറ്റും ധരിച്ച ഒരു ചെറുപ്പക്കാരനെ സംശയാസ്പദമായി കാണുകയും അത് നന്ദുവാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം ചടയമംഗലത്തു നിന്ന് പിടികൂടിയത്. ദേഹപരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 7.5 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. ഇതിന് 5 ലക്ഷം രൂപയോളം വിലവരുമെന്നാണ് വിലയിരുത്തൽ. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് നന്ദു ഇത് സൂക്ഷിച്ചിരുന്നത്. പ്രതിയുടെ പക്കൽ നിന്ന് മോഷണത്തിനുപയോഗിച്ച ബൈക്ക്, മാരകായുധങ്ങൾ, മോഷണമുതൽ എന്നിവ കണ്ടെടുത്തു. കിളിമാനൂർ, വർക്കല, പാരിപ്പള്ളി, പൂയപ്പള്ളി, കടക്കൽ, മൂവാറ്റുപുഴ, ചടയമംഗലം, അയിരൂർ, കല്ലമ്പലം, ചാത്തന്നൂർ എന്നീ സ്റ്റേഷനുകളിൽ മോഷണം, മാല പിടിച്ചുപറിക്കൽ, അടിപിടി, പോക്സോ, കഞ്ചാവ് തുടങ്ങിയ 60ഓളം കേസുകൾ പ്രതിയുടെ പേരിൽ നിലവിലുണ്ട്. കഴിഞ്ഞ മാസം ചടയമംഗലത്തുള്ള നാലു സ്കൂളുകളിൽ നിന്ന് ലാപ്ടോപ്പ് കവർന്നതും കല്ലമ്പലത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് അഞ്ചു ദിവസം മുൻപ് പണവും സിറിഞ്ചുകളും കവർന്നതും ഇയാളാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിനാണ് പ്രതി സിറിഞ്ചുകൾ മോഷ്ടിച്ചത്. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സാഹിൽ, സി.പി.ഒമാരായ അജീസ്, ഷമീർ, ബിനു, വിനീഷ്, സിയാസ്, എസ്.സി.പി.ഒമാരായ രാജീവ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |