തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ ആരംഭിച്ച 25-ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് മീറ്റിന്റെ ആദ്യ ദിനം സ്വർണം കൊയ്തത് യു.പിയും മഹാരാഷ്ട്രയും തമിഴ്‌നാടും. പുരുഷ- വനിതാ വിഭാഗം 10,000 മീറ്ററും വനിതാ വിഭാഗം പോൾവോൾട്ട് ഫൈനലുകളുമാണ് ആദ്യദിനം നടന്നത്. മീറ്റ് റെക്കാഡുകളൊന്നും പിറക്കാതെ പോയ ഇന്നലെ കേരളത്തിന് മെഡലൊന്നും നേടാനായില്ല. ലോക ചാമ്പ്യൻഷിപ്പ്, കോമൺ വെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുക്കാൻ ആവശ്യമായ യോഗ്യതാ മാർക്കും ആർക്കുംകടക്കാനായില്ല.
10,000 മീറ്റർ പുരുഷവിഭാഗത്തിൽ ഉത്തർപ്രദേശിന്റെ കാർത്തിക് കുമാറും (29 മിനിറ്റ്, 20.21 സെക്കന്റ്) വനിതാവിഭാഗത്തിൽ മഹാരാഷ്ട്രയുടെ സഞ്ജീവനി ബാബൂർ ജാധവും (33 മിനിറ്റ്, 13.07 സെക്കന്റ്) സ്വർണം നേടി. വനിതകളുടെ പോൾവോൾട്ടിൽ തമിഴ്‌നാടിന്റെ പി.റോസി മീനയാണ് (4.00മീറ്റർ) സ്വർണം നേടിയത്. കാർത്തിക് കുമാർ 2018ലെ ഏഷ്യൻ ജൂനിയറിൽ വെങ്കല ജേതവായിരുന്നു. സഞ്ജീവനി 2017ൽ വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പ് 5000 മീറ്ററിൽ വെങ്കലവും നേടിയിട്ടുണ്ട്.
10,000 മീറ്ററിൽ പുരുഷവിഭാഗത്തിൽ ഹിമാചൽ പ്രദേശിന്റെ സാവൻ ബാർവൽ വെള്ളിയും ഗുൽവീർസിംഗ് വെങ്കലവും നേടി. വനിതാവിഭാഗത്തിൽ ഹിമാചൽ പ്രദേശിന്റെ സീമ വെള്ളിയും ഉത്തർപ്രദേശിന്റെ കവിത യാദവ് വെങ്കലവും കരസ്ഥമാക്കി. പോൾവോൾട്ടിൽ തമിഴ്‌നാടിന്റെ ഇ.ഭരണിക വെള്ളിയും ഹരിയാനയുടെ പൂജ വെങ്കലവും നേടി.
ഇന്നത്തെ ഫൈനൽ മത്സരങ്ങൾ
പുരുഷ വിഭാഗം
ജാവലിൻ ത്രോ, ലോംഗ് ജമ്പ്, 100 മീറ്റർ, 400മീറ്റർ,1500മീറ്റർ
വനിതാവിഭാഗം
100മീറ്റർ, 400മീറ്റർ,1500മീറ്റർ, ഷോട്ട് പുട്ട്,
ഫൈനലിലേക്ക് യോഗ്യത നേടിയ കേരളക്കാർ
100 മീറ്റർ വനിതാവിഭാഗം
പി. ഡി. അഞ്ജലി, എം.വി. ജിൽന
400 മീറ്റർ വനിതാവിഭാഗം
ജിസ്‌ന മാത്യു
പുരുഷ വിഭാഗം ലോംഗ് ജംമ്പ്
എം. ശ്രീശങ്കർ
മുഹമ്മദ് അനീസ് യാദവ്
100 മീറ്റർ പുരുഷ വിഭാഗം
കെ.പി അശ്വിൻ
400 മീറ്റർ
നോഹ നിർമൽ ടോം
വി.മുഹമ്മദ് അജ്മൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |