ഭീഷ്മപർവ്വം സിനിമയിൽ ഡോ. ആലീസ് എന്ന കഥാപാത്രമായി എത്തിയ തെലുങ്ക് താരം അനസൂയ ഭരദ്വാജിന്റെ
വിശേഷങ്ങൾ
ഭീഷ്മപർവ്വം സിനിമയുടെ മഹാവിജയം ഹൈദരാബാദിലെ വീട്ടിലിരുന്നു അനസൂയ ഭരദ്വാജ് അറിയുന്നുണ്ട്.മൈക്കിളിന്റെ മാതാവിന് ഹോമിയോ മരുന്നുമായി വരുന്ന ഡോ.ആലീസിനെ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല.സിനിമ കണ്ടവർ ഡോ.ആലീസ് എന്ന കഥാപാത്രത്തെ ആരാണ് അവതരിപ്പിച്ചതെന്ന് അന്വേഷിച്ചപ്പോഴും അനസൂയ മുന്നിലേക്ക് വന്നില്ല. ആലീസിന്റെ മുഖത്ത് കണ്ട അതേ ചിരിയിൽ എല്ലാം ആസ്വദിച്ചു.
മലയാളിയായ പുതുമുഖ താരം എന്നാണ് അപ്പോഴും പ്രേക്ഷകർ കരുതിയത്. അവരോട് അനസൂയ ഒരു സസ്പെൻസ് വെളിപ്പെടുത്തും.
''മമ്മുക്കയോടൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഭീഷ്മപർവ്വം. യാത്ര എന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മുക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്.യാത്ര കണ്ടവർ എന്നെ ഒാർക്കുന്നുണ്ടാവും.""നിറഞ്ഞു ചിരിച്ചു അനസൂയ ഭരദ്വാജ്.ക്ഷണം എന്ന തെലുങ്ക് ചിത്രത്തിൽ എ.സി.പി ജയ ഭരദ്വാജ് എന്ന കഥാപാത്രമായി തിളങ്ങിയ അനസൂയ, രാംചരൺ- സാമന്ത ചിത്രം രംഗസ്ഥലം ഏറെ പ്രേക്ഷകരെ സമ്മാനിക്കുകയും ചെയ്തു. അല്ലു അർജുൻ ചിത്രം പുഷ് പയിൽ ദാക്ഷായണി എന്ന കഥാപാത്രമായി അനസൂയ തകർത്തഭിനയിച്ചു. എം.ബി.എ കഴിഞ്ഞ് ടെലിവിഷൻ മേഖലയിലായിരുന്നു അനസൂയയുടെ പ്രവർത്തനം. തെലുങ്ക് സിനിമാലോകത്ത് അനസൂയ ഭരദ്വാജ് അഭിനേത്രി മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങുന്നു. ചാനൽ ഷോയിൽ അവതാരകയുടെ കുപ്പായം.ഭീഷ്മപർവ്വത്തിന്റെ വിജയാഹ്ളാദത്തിൽ അനസൂയ ഭരദ്വാജ് സംസാരിച്ചു.
ഡോ. ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ തനി കൊച്ചികാരിയെ പോലെ പ്രേക്ഷകർക്ക് തോന്നി ?
എന്നെ കാണാൻ മലയാളിയെപ്പോലെയുണ്ട് എന്നുവരെ കമന്റ് വന്നു. ഇതിൽ കൂടുതൽ എന്തു വേണം ?
ആലീസ് എന്ന കഥാപാത്രത്തിന് കിട്ടുന്ന മികച്ച പ്രതികരണങ്ങളിൽ ഞാൻ സന്തോഷവതിയാണ്.അതിന് സംവിധായകൻ അമൽ നീരദ് സാറിനോട് നന്ദിയുണ്ട്. മലയാളത്തിലെ എന്റെ ആദ്യ സിനിമയാണ് ഭീഷ്മപർവ്വം. അമൽ നീരദിന്റെ ചിത്രത്തിൽ മമ്മുക്കയോടൊപ്പം ഒരു കഥാപാത്രം. ഇതിലും മികച്ച കഥാപാത്രം ഇനി ലഭിക്കുമോയെന്ന് അറിയില്ല. ഭീഷ്മപർവ്വം തിയേറ്ററിൽ എത്തി മൂന്നാം ദിവസം കണ്ടു. ഏറെ ആസ്വദിച്ചാണ് കണ്ടത്.സഹതാരങ്ങൾക്ക് പ്രചോദനം തരുന്ന വ്യക്തിയാണ് മമ്മുക്ക. മമ്മുക്കയോടൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. മലയാളം സിനിമകൾ കാണാറുണ്ട്. അതിന് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നന്ദി.
അമൽ നീരദിന്റെ വിളി എങ്ങനെയാണ് എത്തുന്നത് ?
മലയാളസിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ അല്ലാത്തതിനാൽ എന്നിലേക്ക് എത്തുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു.ഭീഷ്മപർവ്വത്തിലേക്ക് വിളി വരുമ്പോൾ ഞാൻ കൃഷ് സംവിധാനം ചെയ്യുന്ന പവൻ കല്യാൺ സാറിന്റെ സിനിമയിൽ അഭിനയിക്കുകയാണ്. നാൻശേഖർ സാർ ആണ് ഛായാഗ്രാഹകൻ. അദ്ദേണ് എന്നോട് ഒരു മലയാളം സിനിമയുണ്ടെന്നും അമൽ നീരദാണ് സംവിധായകനെന്നും പറയുന്നത്. അമൽ സാറിന്റെ സുഹൃത്താണ് നാൻശേഖർ സാർ. അമൽ സാറുമായി സംസാരിച്ചപ്പോൾ രംഗസ്ഥലം കണ്ടിരുന്നു എന്നു പറഞ്ഞു. രംഗമ്മ എന്ന എന്റെ കഥാപാത്രത്തെപ്പറ്റിയും സംസാരിച്ചു. എന്റെ അഭിനയത്തിൽ അമൽ സാർ സന്തുഷ്ടനായിരുന്നു. അങ്ങനെയാണ് ആലീസായി എത്തുന്നത്. മുൻപ് ജോലി ചെയ്തവരുമായുള്ള ബന്ധം കൊണ്ടാണ് ഭീഷ്മപർവ്വത്തിലേക്ക് എത്തിയത് തന്നെ.പക്ഷേ ഇനിയത് എത്രമാത്രം സംഭവിക്കും എന്നറിയില്ല.ഭീഷ്മ പർവ്വത്തിനു മുൻപ് തെലുങ്ക് സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. ശരിയായ മാനേജർ അല്ലെങ്കിൽ പി. ആർ ടീം ഒന്നും എനിക്ക് ഇല്ല. മലയാളത്തിൽനിന്ന് വേറെ തിരക്കഥയും ഇതുവരെ കേട്ടിട്ടില്ല.
പുഷ്പ മലയാളത്തിൽ എത്തിയിട്ടും
ഭീഷ്മപർവ്വം കണ്ടവർ അറിയാതെ പോയിയല്ലേ ?
ദാക്ഷായണിയെയും ഡോ. ആലീസിനെയും അവതരിപ്പിച്ചത് ഒരാൾ തന്നെയെന്ന് അത്ര പെട്ടെന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല. രൂപത്തിലും ഭാവത്തിലും വലിയ വ്യത്യാസമുണ്ട്. അത് എന്റെ വിജയമായിരിക്കും .രംഗസ്ഥലയുടെ സംവിധായകൻ സുകുമാർ സാറാണ് പുഷ്പയുടെയും സംവിധാനം .പുഷ്പയിൽ അഭിനയിക്കാമെന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു. ആ സിനിമയോടും എന്റെ കഥാപാത്രത്തോടും ഒരു രീതിയിലും പ്രതീക്ഷയില്ലായിരുന്നു.ആദ്യം പാൻ ഇന്ത്യൻ ചിത്രമായിട്ടല്ലായിരുന്നു പുഷ്പ ഒരുക്കിയത്. രണ്ടാം ഭാഗത്തിലും ഞാൻ ഉണ്ടാവും എന്ന് സുകുമാർ സാർ പറഞ്ഞു. എന്നിലേക്ക് എത്തുന്ന എല്ലാ കഥാപാത്രത്തിനും ഏറ്റവും മികച്ചത് നൽകാൻ ശ്രമിക്കാറുണ്ട്.അതിൽ ചിലപ്പോൾ വിജയിക്കും പരാജയപ്പെടും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. അത്തരം വേഷങ്ങൾ ലഭിക്കുന്നതിൽ സന്തോഷം.
അവതാരകയായി തുടരുമ്പോൾ സിനിമയിൽ
അഭിനയിക്കണമെന്ന് ആഗ്രഹമായിരുന്നോ ?
ജബർദസ്ത് എന്ന കോമഡി ഷോയുടെ അവതാരക എന്ന വിലാസം ആസ്വദിച്ചു. ഒരു ഗ്ലാമറസ് അവതാരകയായിരുന്നു ഞാൻ. ക്ഷണം ചെയ്തപ്പോൾ അതിന്റെ വിപരീത കഥാപാത്രമായിരുന്നു . അത്തരം കഥാപാത്രം ചെയ്യാനായിരുന്നു എനിക്കും താത്പര്യം.സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ആളുകൾ എന്നിൽ നിന്ന് അങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ക്ഷണം ചെയ്യാനുള്ള പ്രചോദനം. എനിക്ക് ആളുകളെ വിസ്മയിപ്പിക്കുന്നത് ഇഷ്ടമാണ്. നാഗാർജുന സാറിന്റെയും രമ്യ കൃഷ്ണന്റെയും ആരാധികയായതു കൊണ്ടാണ് സോഗഡെ ചിന്നി നയന എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. സോഗഡെ ചിന്നി നയനയും ക്ഷണവും ഒരേ വർഷമാണ് പുറത്തിറങ്ങിയത്. എന്നാൽ ക്ഷണം ആണ് എന്റെ ആദ്യ സിനിമ. പക്ഷേ റിലീസ് ഒരു മാസം വൈകി .ഒരേ തരം കഥാപാത്രം ചെയ്യാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നത് . ഏതു കഥാപാത്രം ചെയ്യാനും കഴിവുണ്ടെന്ന് തെളിയിക്ക ണമെന്നാഗ്രഹമാണ് എപ്പോഴും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |