കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ ഫയർ ഫോഴ്‌സ് ഉദ്യാഗസ്ഥർക്കെതിരെ നടപടി. എറണാകുളം മേഖലാ ഫയർ ഓഫീസർക്കും ജില്ലാ ഫയർ ഓഫീസർക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്‌പെൻഷന് ഉത്തരവിട്ടു.
ഫയർ ഫോഴ്‌സ് ഉദ്യാഗസ്ഥരായ കെ കെ ഷൈജുവിനും ജെ എസ് ജോഗിക്കുമെതിരെയാണ് നടപടി. ഇരുവർക്കുമെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. പരിശീലനം നൽകിയ മൂന്ന് ഫയർമാൻമാരെ സ്ഥലം മാറ്റും.
സംഭവം വിവാദമായതിന് പിന്നാലെ മത, രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകരുതെന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി സന്ധ്യ നിർദേശം നൽകി. സർക്കാർ അംഗീകൃത സംഘടനകൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രമേ പരിശീലനം നൽകാൻ പാടുള്ളൂവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ആലുവയിൽ പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത് ഗുരുതര പിഴവാണെന്നും, പരിശീലനത്തിന് അനുമതി നൽകിയ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കാണിച്ച് ഫയർഫോഴ്സ് മേധാവി ഇന്നലെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ആലുവ മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത്.
പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തുന്നതിന്റെ വിവിധ രീതികളും, ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധവുമൊക്കെയാണ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പഠിപ്പിച്ചുകൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |