ന്യൂഡൽഹി: അനധികൃത മണൽഖനനക്കേസിൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അനന്തിരവൻ ഭൂപീന്ദർ സിംഗ് ഹണിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. അനധികൃത മണൽ ഖനനത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഒരു സ്ഥാപനമുണ്ടാക്കി അതിന്റെ ഡയറക്ടറായിരുന്നു ഭൂപീന്ദർ സിംഗ് ഹണിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഭൂപീന്ദർ സിംഗിന്റെ ഫ്ലാറ്റിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ പരിശോധനയിൽ 10 കോടി രൂപ പിടിച്ചെടുത്തിരുന്നു. കുദ്രത്ദീപ് സിംഗ് എന്നയാളുടെ മാലിക്പൂർ ഖനിയുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെടുത്തിരുന്നു.
കുദ്രത്ദീപ് സിംഗ് ഓഹരിയുടമയായി രൂപീകരിച്ച പ്രൊവൈഡേഴ്സ് ഓവർസീസ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയാക്ടറായിരുന്നു ഭൂപീന്ദർ സിംഗ് ഹണി. ഖനനവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരെ നിയമിച്ചതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |