ഫൈനലിൽ ഇംഗ്ളണ്ടിനെ 71 റൺസിന് തോൽപ്പിച്ചു
ആസ്ട്രേലിയയുടെ ഏഴാം ഏകദിന വനിതാ ലോകകപ്പ്
ക്രൈസ്റ്റ്ചർച്ച്: റൺമഴ പെയ്ത ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആസ്‌ട്രേലിയ സ്വന്തമാക്കി. ഇന്നലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഫൈനലിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസീസ് ഉയർത്തിയ 356/5 എന്ന സ്കോറിനെതിരെ ഇംഗ്ളണ്ട് 43.4 ഓവറിൽ 285 റൺസിന് ആൾഒൗട്ടായതോടെ 71 റൺസിനാണ് പെൺ കംഗാരുപ്പട വിജയമാഘോഷിച്ചത്. തകർപ്പൻ സെഞ്ച്വറി നേടിയ അലീസ ഹീലിയുടെ (170) മികവിലാണ് ഓസീസ് കൂറ്റൻസ്കോറുയർത്തിയത്. ആസ്ട്രേലിയൻ പുരുഷ ടീമിലെ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യകൂടിയായ അലീസയാണ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച താരം. ഓപ്പണിംഗ് ബാറ്ററും വിക്കറ്റ്കീപ്പറുമായ അലീസ ഹീലി 138 പന്തുകളിൽ 26 ബൗണ്ടറികളടക്കം തകർത്താടുകയായിരുന്നു. ഒന്നാം വിക്കറ്റിൽ റെയ്ച്ചൽ ഹെയ്ൻസ് (68) - അലീസ സഖ്യം 160 റൺസ് കൂട്ടിച്ചേർത്തു. ഫസ്റ്റ് ഡൗണായി ക്രീസിലെത്തിയ ബെത്ത് മൂണി (62) കൂടി തിളങ്ങിയതോടെയാണ് പടുകൂറ്റൻ സ്‌കോറിലേക്ക് ഓസീസ് വനിതകൾ എത്തിയത്. 156 റൺസാണ് ഹീലി -മൂണി സഖ്യം കൂട്ടിച്ചേർത്തത്. ഇംഗ്ലണ്ടിന് വേണ്ടി നടാലി സീവർ ( 148 നോട്ടൗട്ട്) സെഞ്ച്വറി നേടിയെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ലെഗ് സ്പിന്നർ അലാന കിംഗ്, ജെസ് ജോനാസൻ എന്നിവർ ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മേഗൻ ഷട്ട് രണ്ട് വിക്കറ്റും താലിയ മഗ്രാത്, ആഷ്‌ലി ഗാർഡിനർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒരു കളി പോലും തോൽക്കാതെയാണ് ആസ്‌ട്രേലിയയുടെ ലോകകപ്പ് വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |