തിരുവനന്തപുരം: തിരിച്ചു നൽകിയാൽ പകരം പുതിയ രണ്ടെണ്ണം നൽകാമെന്ന് ബെൻസ് കമ്പനി പറഞ്ഞിട്ടും ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാരാജാവ് കൈവിടാതിരുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാർ പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ കൈകളിലേക്ക്. ഈ കാർ യുസഫലിക്ക് സമ്മാനിക്കാൻ മാർത്താണ്ഡവർമ്മ ആഗ്രഹിച്ചിരുന്നു.
2012ൽ ഉത്രാടം തിരുനാളിന്റെ ക്ഷണപ്രകാരം യൂസഫലി പട്ടം കൊട്ടാരത്തിൽ എത്തിയപ്പോഴാണ് ആഗ്രഹം രാജാവ് നേരിട്ടറിയിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചെയർമാൻ ജി.രാജ്‌മോഹൻ ഉൾപ്പെടെയുളളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വാഗ്ദാനം. ഉത്രാടം തിരുനാൾ വിടവാങ്ങിയതോടെ കാർ അദ്ദേഹത്തിന്റെ മകൻ പദ്മനാഭ വർമ്മയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷന്റെയും സംരക്ഷണയിലായി. വൈകാതെ കാർ യൂസഫലിക്ക് സമ്മാനിക്കാനാണ് രാജകുടുംബത്തിന്റെ തീരുമാനം. പട്ടം പാലസിൽ സൂക്ഷിച്ചിരുന്ന കാർ ഇപ്പോൾ അറ്രകുറ്റപ്പണികൾക്കായി നഗരത്തിലെ വർക്‌ഷോപ്പിലാണ്.
#സഞ്ചരിച്ചത് 23 ലക്ഷം മൈൽ
1950കളിൽ 12,000 രൂപ നൽകിയാണ് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമ്മിച്ച കാർ തിരുവിതാംകൂർ രാജകുടുംബം സ്വന്തമാക്കിയത്. കർണാടകയിൽ രജിസ്‌റ്റർ ചെയ്ത കാറിന്റെ നമ്പർ സി.എ.എൻ 42.വാഹനപ്രേമിയായ മാർത്താണ്ഡവർമ്മയ്‌ക്ക് കൊട്ടാരത്തിലെ കാർ ശേഖരത്തിൽ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെൻസ് ആയിരുന്നു. ബംഗളൂരുവിൽ താമസിക്കുമ്പോൾ എല്ലാ സവാരിയും ഈ ബെൻസിലായിരുന്നു. ഒരു മിനിട്ടിനുളളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന മാർത്താണ്ഡവർമ്മയ്‌ക്ക് മൈൽ എ മിനിട്ടെന്ന ഓമനപ്പേരും ഈ ബെൻസ് നേടിക്കൊടുത്തു. 38ാം വയസ് മുതൽ സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകൾ മാർത്താണ്ഡവർമ്മ സഞ്ചരിച്ചെന്നാണ് കണക്ക്. അതിൽ 23 ലക്ഷം മൈലും ഈ കാറിലായിരുന്നു. (സ്‌പീഡോമീറ്ററിൽ മൈലാണ് രേഖപ്പെടുത്തിയിരിക്കുന്നത്). ഇത്രദൂരം സഞ്ചരിച്ചതിനുള്ള ബഹുമതിയായി ബെൻസ് കമ്പനി നൽകിയ മെഡലുകളും കാറിന് മുന്നിൽ പതിച്ചിട്ടുണ്ട്. 85ാം വയസിലും മാർത്താണ്ഡവർമ്മ ഈ കാർ ഓടിച്ചു. മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും സമീപിച്ചിരുന്നു. ഇതിനു പുറമേയാണ് ബെൻസ് കമ്പനി പ്രതിനിധികളും എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |