SignIn
Kerala Kaumudi Online
Friday, 19 April 2024 1.38 AM IST

ഈർക്കിൾ മുതൽ റോസാപ്പൂ വരെ രാജന്റെ അച്ചാറുകൾ വേറെ ലെവലാ...

rajan
രാജനും ലീലയും അടുക്കളയിൽ

വരദൂർ(വയനാട് ): കണ്ണിൽ കണ്ടതെല്ലാം അച്ചാറാക്കി മാറ്റുന്ന അത്ഭുതം കാണണമെങ്കിൽ പനമരം മീനങ്ങാടി റോഡിലെ മേലെ വരദൂറിലെ ശ്രുതി മെസിലേക്കെത്തണം. മുന്നൂറിലധികം വ്യത്യസ്തമാർന്ന അച്ചാറുകൾ പരീക്ഷിച്ച എഴുപതുകാരനായ കെ.രാജനും ഭാര്യ ലീലയും അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇവർക്കു മുമ്പിൽ ഈർക്കിൽ വരെ അച്ചാറായി മാറിയിട്ടുണ്ടെന്നത് മറ്റൊരു കൗതുകം.
'സ്പീഡെ'ന്ന് പേരിട്ട ഒരു കാന്താരി സ്‌പെഷ്യലുണ്ട് ഇവിടെ. മെസിലെത്തുന്നവർക്ക് ഭക്ഷണത്തിന്റെ ഏറ്റവും ഒടുവിലായി വിളമ്പുന്ന ചമ്മന്തിക്കൂട്ട്. വെറുതെ ഒരു രസത്തിന് നാവിലൊന്ന് തൊട്ടാൽ മതി. കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും. എന്താണോ തൊട്ടുമുന്നിലെ പാത്രത്തിലുളളത് അത് ഒറ്റയടിക്ക് അകത്താക്കാനുളള വെപ്രാളമായിരിക്കും പിന്നീട്. ഭക്ഷണം രുചിയോടെ കഴിക്കാനുള്ള ഈ കാന്താരി സ്‌പെഷ്യലിന് സ്പീഡെന്ന് പേരിട്ടില്ലെങ്കിലേ അത്ഭുതമുളളു.
അച്ചാറിൽ ഈ ദമ്പതികൾ പരീക്ഷണം നടത്താൻ തുടങ്ങിയിട്ട് വർഷം നാൽപ്പത്തിയൊന്നായി. കാന്താരിയിൽ തന്നെ പത്തിലേറെ അച്ചാറുകൾ. ഒരു ദിവസം മുന്നിൽ കണ്ടത് റോസാപ്പൂവായിരുന്നു. അതുകൊണ്ടും ഉണ്ടാക്കി രുചിയേറും അച്ചാർ.
മണ്ണാർക്കാട് പാലക്കയം ചങ്കുവിന്റെയും ലക്ഷ്മിയുടെയും മകനായ രാജൻ ജീവിക്കാൻ വേണ്ടിയാണ് ചുരം കയറി വരദൂറിലെത്തിയത്. ആദ്യം ചെറിയ തോതിൽ മെസ് തുടങ്ങി. അന്ന് തുടങ്ങിയതാണ് അച്ചാറിലെ വൈവിദ്ധ്യങ്ങൾ. ചെറിയ കുപ്പികളിൽ നിരത്തിവച്ച വ്യത്യസ്ത തരം അച്ചാറുകൾ ശ്രുതി മെസിലെ ഒരു അലങ്കാരമാണ്.
കൊവിഡ് കത്തി നിൽക്കുന്ന സമയത്താണ് രാജനും ലീലയും കൊറോണ വെളളവുമായെത്തിയത്. മുപ്പത്തിയേഴ് പച്ചമരുന്നുകളുടെ ഈ കൂട്ടിന് അന്യജില്ലകളിൽ നിന്നുവരെ ആവശ്യക്കാരേറെയുണ്ടായിരുന്നു. എന്തിന്, ആരോഗ്യ വകുപ്പുകാർ പോലും കൊറോണ വെള്ളം തേടിയെത്തി.
ഇപ്പോൾ ദൂരെ ദിക്കുകളിൽ നിന്ന് പോലും ആളുകൾ ഇവിടേക്ക് ഭക്ഷണം കഴിക്കാനെത്തുന്നുണ്ട്. മെസിൽ ഇല്ലാത്തതായി ഒന്നുമില്ല. ഇറച്ചി കൊണ്ടും ഇവർ അത്ഭുതം സൃഷ്ടിക്കുന്നു. പൊരിച്ച മത്സ്യവും, മുളകും പുളിയുമിട്ട മത്സ്യക്കറിയും ഇവരുടെ മാത്രം പ്രത്യേകതയാണ്. മക്കളായ പുഷ്പയും പ്രേമയും കൗസല്യയും ഇവർക്ക് പിന്തുണമായുണ്ട്. സമ്പാദ്യമൊന്നുമില്ലെങ്കിലും രോഗമൊന്നും വരുത്തരുതേയെന്നാണ് ഇരുവരുടെയും പ്രാർത്ഥന.

വില കൂടുമെങ്കിലും
രുചിയിൽ കേമൻ

രാജന്റെ അച്ചാറുകൾക്ക് ഇത്തിരി വില കൂടുമെങ്കിലും രുചിയിലും ഗുണത്തിലും പകരം നിൽക്കാൻ ഇതുവരെ ആരും എത്തിയിട്ടില്ല. കൃത്രിമം ഒട്ടുമില്ലാതെ, വീട്ടിൽ ഉണക്കി പൊടിച്ച് തയ്യാറാക്കുന്ന പൊടികളാണ് അച്ചാറുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഒൗഷധ ഗുണമുള്ള ഉത്പ്പന്നങ്ങളായതിനാലാണ് വിപണി വിലയേക്കാൾ കൂടുതൽ തുക ഈടാക്കേണ്ടിവരുന്നതെന്ന് രാജൻ പറയുന്നു. കാന്താരി അച്ചാർ 500 ഗ്രാമിന് 250 രൂപയാണ് വില.

കണ്ണിമാങ്ങയ്ക്ക് 450 രൂപ നൽകണം. മാങ്ങ ഉണക്കി ചെത്തിയ അച്ചാർ 500 ഗ്രാം- 150, കൂൺ 500 ഗ്രാം -250, ഇരുമ്പൻപുളി 500 ഗ്രാം- 90, സ്പീഡ് ചമ്മന്തി 300 ഗ്രാം 120, കയ്പ്പക്ക 500 ഗ്രാം- 100 എന്നിങ്ങനെയാണ് വില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.