തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യുന്നതും ,
അത് നടപ്പാക്കില്ലെന്ന് പറയുന്നതും എന്ത് ഫെഡറൽ തത്വത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ചോദിച്ചു.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർക്കെതിരെ അധിക്ഷേപ വാക്കുകൾ പ്രയോഗിക്കുന്നതും അവഹേളിക്കുന്നതും ഫെഡറൽ തത്വത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും സി.പി. എമ്മിനുള്ള മറുപടിയായി മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്തു നിന്നുള്ള ഒരു പൊതു പ്രവർത്തകനെന്ന നിലയ്ക്ക് കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്ക അറിയാനാണ് പോയത്. ഇതിൽ
സി.പി.എമ്മിന് ഇത്ര അസ്വസ്ഥത ഉണ്ടാകുന്നതെന്താണെന്ന് അറിയില്ല. താൻ കേരളത്തിന് വേണ്ടി എന്തു ചെയ്തുവെന്നറിയാൻ ഉക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികളോടും സീഷെൽസിൽ നിന്ന് കേന്ദ്രസർക്കാർ ശ്രമഫലമായി തിരിച്ചെത്തിയ
മത്സ്യത്തൊഴിലാളികളോടും ചോദിച്ചാൽ മതി. ഫെഡറൽ തത്വമെന്ന ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട.ഇതിനേക്കാൾ വലിയ ആക്രമണങ്ങൾ കമ്യൂണിസ്റ്രുകാർ ഇതിന് മുമ്പും അഴിച്ചു വിട്ടിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്നെ തടയാൻ സി.പി.എമ്മിനെന്നല്ല, സംസ്ഥാന സർക്കാരിനുമാവില്ല.
സിൽവർ ലൈൻ :കേന്ദ്രം
അനുവാദം നൽകിയിട്ടില്ല
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള ഒരനുവാദവും കേന്ദ്രസർക്കാർ നൽകിയിട്ടില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. കൃത്യമായി പഠനം നടത്തി മാസ്റ്റർ പ്ളാനുമായി വരാനാണ് പറഞ്ഞിട്ടുള്ളത്. തത്വത്തിലുള്ള അംഗീകാരം കിട്ടിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ , റെയിൽവെ മന്ത്രി വ്യക്തമായി കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിനും ഡി.പി.ആർ തയ്യാറാക്കാനുമുള്ള സർവെ നടത്താനുള്ള അനുവാദമാണ് നൽകിയിട്ടുള്ളത്. അതിന് മഞ്ഞക്കല്ല് സ്ഥാപിക്കുന്നതെന്തിനാണ്?. അഥവാ സ്ഥാപിക്കണമെങ്കിൽ തന്നെ വീട്ടുകാരോട് കാര്യം പറഞ്ഞ് മനസിലാക്കിയിട്ട് പോരേ?. ആശങ്ക പടർത്തുന്നത് താനല്ല. പൊലീസിനെയും കൊണ്ടു നടന്ന് മഞ്ഞക്കല്ല് സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ്. ജനങ്ങളുടെ അഭിപ്രായം ചോദിക്കാൻ പൊലീസിനെ ഉപയോഗിച്ച് ഭീകരമർദ്ദനം നടത്തുകയും കേസെടുക്കുകയും ചെയ്യുന്നതെന്തിന്?. . പദ്ധതിക്കെതിരെ നിൽക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. അപ്പർക്ളാസ് പൗരപ്രമുഖന്മാരെ വിളിച്ച് ശീതീകരിച്ച മുറിയിൽ സംവാദം നടത്തിയാൽ മതിയോ?. ജനങ്ങളെ ആട്ടിയോടിച്ചല്ല വികസനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |