പൗരുഷവും സൗന്ദര്യവും ക്രിക്കറ്റ് താരത്തിന്റെ ഗ്ലാമറുമെല്ലാം ചേർന്ന പ്ലേബോയ് ഇമേജുണ്ടായിരുന്ന ഇമ്രാൻ ഖാന് ചെറുപ്പത്തിൽ ആരാധികമാർക്ക് ഒരു കുറവുമില്ലായിരുന്നു. ലണ്ടനിലെ നൈറ്റ് ക്ലബ്ബുകളിൽ പതിവുകാരനായിരുന്ന ഇമ്രാൻ ടാബ്ലോയിഡ് പത്രങ്ങളുടെ പേജുകളിൽ നിറഞ്ഞു നിന്നൊരു കാലമുണ്ട്.
മൂന്നു വിവാഹങ്ങളും വേർപിരിയലിൽ കലാശിച്ചു. ബ്രിട്ടീഷുകാരിയായ ജമീമ ഗോൾഡ് സ്മിത്തുമായുള്ള ആദ്യവിവാഹത്തിൽ രണ്ടു പുത്രന്മാരുണ്ട് ഇമ്രാന്. പിന്നീടുള്ള രണ്ട് വിവാഹങ്ങളിലും കുട്ടികളില്ല.
എന്നാൽ അമേരിക്കക്കാരി സിതാ വൈറ്റ് എന്ന സ്ത്രീയുമായുള്ള വിവാഹേതര ബന്ധത്തിൽ ഇമ്രാന് ഒരു മകളുണ്ട്- ടിറിയൻ ജെയ്ഡ് വൈറ്റ്. സിതാ വൈറ്റിന്റെ ഹർജിയിൽ കാലിഫോർണിയയിലെ കോടതിയാണ് ടിറിയൻ വൈറ്റ് ഇമ്രാന്റെ മകളാണെന്നു വിധിച്ചത്. അതു നിഷേധിച്ച ഇമ്രാൻ രക്തപരിശോധനയ്ക്കു തയ്യാറാണെന്നും പറഞ്ഞിട്ടുണ്ട്.
ജമീമ ഗോൾഡ് സ്മിത്ത്
വിവാഹം 1995ൽ. വിവാഹമോചനം 2004ൽ.
ഇംഗ്ലണ്ടിലെ ഉന്നത കുടുംബാംഗം. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായിരുന്നു. രണ്ടു പുത്രന്മാർ- സുലൈമാൻ ഇസാ ഖാനും (26) കാസിം ഖാനും (24). പാരീസിൽ പാകിസ്ഥാനി ആചാരപ്രകാരമായിരുന്നു വിവാഹം. ഒരു മാസത്തിനു ശേഷം ജമീമയുടെ നാടായ ഇംഗ്ലണ്ടിൽ ഗോൾഡ്സ്മിത്ത് കുടുംബത്തിന്റെ പ്രതാപത്തിനനുസരിച്ച് ആഘോഷപൂർവം മറ്റൊരു വിവാഹച്ചടങ്ങും നടന്നു. ലണ്ടനിലെ ഉന്നതർ പങ്കെടുത്തു. നൂറ്റാണ്ടിലെ വിവാഹമായി മാദ്ധ്യമങ്ങൾ കൊണ്ടാടി.
ബ്രിട്ടനിലെ കോടീശ്വരനായ ബാങ്കർ സർ ജയിംസ് ഗോൾഡ്സ്മിത്തിന്റെയും ലേഡി അന്നാബെൽ വെയിൻ ടെമ്പസ്റ്റ് സ്റ്റീവർട്ടിന്റെയും മൂത്ത മകളാണ് ജമീമ മാഴ്സെൽ ഗോൾഡ് സ്മിത്ത്. വിവാഹ സമയത്ത് ജമീമ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനിയായിരുന്നു. പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിലെ ആധുനിക പ്രവണതകൾ ഐച്ഛിക വിഷയമായി ബിരുദാനന്തര ബിരുദം നേടി.
വിവാഹ ശേഷം ജമീമ ഇസ്ലാം മതം സ്വീകരിച്ചു. പേരിനൊപ്പം ഖാൻ എന്നും ചേർത്തു. വിവാഹ കരാർ പ്രകാരം ഇമ്രാൻ ജമീമയ്ക്കൊപ്പം വർഷത്തിൽ നാലു മാസം ഇംഗ്ലണ്ടിലും എട്ടുമാസം ഇരുവരും ലാഹോറിലും കഴിഞ്ഞു. ഇമ്രാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും രാഷ്ട്രീയ പ്രവേശത്തിന്റെ തുടക്കത്തിലും ജമീമയുടെ പിന്തുണയുണ്ടായിരുന്നു.അധികം വൈകാതെ ഇവരുടെ വിവാഹം പ്രതിസന്ധിയിലാണെന്ന അഭ്യൂഹങ്ങൾ പരന്നു.അതെല്ലാം നിഷേധിച്ച് ജമീമ പാകിസ്ഥാനി പത്രങ്ങളിൽ പരസ്യം നൽകി. 2004 ജൂൺ 22ന് വിവാഹ മോചനം പ്രഖ്യാപിച്ചു. തുടർന്ന് ജമീമ പുത്രന്മാരെയും കൂട്ടി ഇംഗ്ലണ്ടിലേക്കു മടങ്ങി. വിവാഹമോചന കരാർ പ്രകാരം സ്കൂൾ അവധിക്കാലത്ത് മക്കൾ പാകിസ്ഥാനിലെത്തി ഇമ്രാനൊപ്പം താമസിക്കുമായിരുന്നു. ഇമ്രാൻ ഇംഗ്ലണ്ടിൽ ചെല്ലുമ്പോഴെല്ലാം ജമീമയുടെ അമ്മയോടൊപ്പവും താമസിക്കും.
റീഹാം ഖാൻ
ബ്രിട്ടീഷ് - പാകിസ്ഥാനി ജേർണലിസ്റ്റും ടെലിവിഷൻ അവതാരകയുമായ റീഹാം ഖാനെ വിവാഹം ചെയ്തു. പഷ്തൂൺ വംശജയായ റീഹാം ഖാൻ ഖൈബർ പക്തൂൺ ഖ്വാ പ്രവിശ്യയിലെ മൻഷേര സ്വദേശിയാണ്. മാസങ്ങൾ നീണ്ട ഗോസിപ്പുകൾക്കു ശേഷം 2015 ജനുവരിയിൽ ബാനി ഗാലയിലെ ഇമ്രാന്റെ വസതിയിലായിരുന്നു ലളിതമായ നിക്കാഹ്. ഒൻപതു മാസം മാത്രം നിലനിന്ന ദാമ്പത്യം അക്കൊല്ലം ഒക്ടോബറിൽ വിവാഹമോചനത്തിൽ കലാശിച്ചു. റീഹാം ഖാൻ എഴുതിയ ഓർമ്മക്കുറിപ്പുകളിൽ (പുസ്തകത്തിന്റെ പേര് റീഹാം ഖാൻ എന്നു തന്നെ!) ഇമ്രാന്റെ വിചിത്രമായ ലൈംഗികശീലങ്ങളെക്കുറിച്ച് പങ്കുവച്ച വിവരങ്ങൾ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു.
ബുഷ്റ ബീബി
2018 ൽ ഇമ്രാൻ തന്റെ ആത്മീയ ഗുരു കൂടിയായിരുന്ന ബുഷ്റ ബീബിയെ വിവാഹം ചെയ്തു. ഇമ്രാന്റെ ലാഹോറിലെ വസതിയിലായിരുന്നു ചടങ്ങ്. സൂഫിസവുമായി ആഴത്തിൽ ബന്ധമുള്ള ബുഷ്റ ബീബിക്ക് ആദ്യ വിവാഹത്തിൽ രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. ഇമ്രാൻ അവർക്ക് വളർത്തച്ഛനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |