മോസ്കോ : യുക്രെയിനിൽ കരിങ്കടൽ തീരത്തെ തന്ത്രപ്രധാന തുറമുഖ നഗരമായ ഒഡേസയിൽ റഷ്യൻ വ്യോമാക്രമണം. ഒഡേസയിലെ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രാദേശിക സമയം ഇന്നലെ പുലർച്ചെ ആറ് മണിയോടെ മിസൈൽ ആക്രമണം നടന്നത്. മൂന്ന് മിസൈലുകൾ പതിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. യുക്രെയിന്റെ വടക്കൻ മേഖലകളിൽ നിന്ന് റഷ്യൻ സേന പിന്മാറ്റം ആരംഭിച്ചതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാലയും ഇന്ധന സംഭരണ കേന്ദ്രവും തകർന്നു. വിമാനങ്ങളിൽ നിന്നും കരിങ്കടലിലെ യുദ്ധക്കപ്പലുകളിൽ നിന്നുമാണ് മിസൈലുകൾ വിക്ഷേപിച്ചത്.
അതേ സമയം, തലസ്ഥാനമായ കീവിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറി. കീവിലെ ബുച, ഹോസ്റ്റോമൽ, ഇർപിൻ നഗരങ്ങളുടെ നിയന്ത്രണം യുക്രെയിൻ സേന തിരിച്ചുപിടിച്ചു. ബുചയിൽ കൊല്ലപ്പെട്ട 300 ഓളം പേരെ കൂട്ട കുഴിമാടത്തിൽ സംസ്കരിക്കേണ്ടി വന്നതായി മേയർ അനറ്റോലി ഫെഡറക് പറഞ്ഞു. ഇവരെല്ലാം വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്ന് അനറ്റോലി വാർത്താ ഏജൻസിയോട് പറഞ്ഞു.
കീവിന്റെ നിയന്ത്രണം പൂർണമായും തിരിച്ചുപിടിച്ചെന്ന് യുക്രെയിൻ അവകാശപ്പെടുന്നുണ്ടെങ്കിലും മരിയുപോളിൽ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. കീവിന് ചുറ്റുമുള്ള 30 ചെറുനഗരങ്ങളുടെ നിയന്ത്രണമാണ് യുക്രെയിൻ തിരിച്ചുപിടിച്ചത്. ഹോസ്റ്റോമലിലെ ആന്റനോവ് വിമാനത്താവളത്തിൽ നിന്നും റഷ്യൻ സേന പിന്മാറി.
കിഴക്ക് ഭാഗത്തെ തുറമുഖ നഗരമായ മരിയുപോളിൽ സിവിലിയൻമാരെ പുറത്തെത്തിക്കാൻ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നുണ്ട്. ഏതാനും പേരെ ബസുകളിലും മറ്റും പുറത്തെത്തിക്കാനായി. അതേ സമയം, റഷ്യയിൽ നിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത് നിറുത്തിയതായി ബാൾട്ടിക് രാജ്യങ്ങൾ അറിയിച്ചു.
നിലവിൽ ഓൺലൈനായി തുടരുന്ന റഷ്യ - യുക്രെയിൻ സമാധാന ചർച്ചകളിൽ യുക്രെയിന്റെ നിർദ്ദേശങ്ങളോട് റഷ്യ വാക്കാൽ അംഗീകാരം നൽകുന്നുണ്ടെന്നും സംഘർഷം അവസാനിപ്പിക്കാൻ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും യുക്രെയിൻ അധികൃതർ അറിയിച്ചു. യുക്രെയിനിലെ വെടിനിറുത്തൽ ലക്ഷ്യമിട്ട് റഷ്യയോടും യുക്രെയിനോടും ചർച്ചകൾ നടത്താൻ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി ഇന്നലെ മോസ്കോയിൽ എത്തി. റഷ്യൻ സേന പിന്മാറുന്ന യുക്രെയിൻ പ്രദേശങ്ങളില്ലെല്ലാം കുഴിബോംബുകൾ നിക്ഷേപിച്ചിട്ടുണ്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു.
കേക്കിൽ വിഷം കലർത്തി കൊന്നു
ഖാർക്കീവിലെ ഇസിയം നഗരത്തിൽ വിഷം കലർത്തിയ കേക്കും മദ്യവും നൽകി രണ്ട് റഷ്യൻ സൈനികരെ യുക്രെയിൻ പൗരന്മാർ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. റഷ്യയുടെ മൂന്നാം മോട്ടോർ റൈഫിൾ ഡിവിഷനിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വിഷം കലർന്ന കേക്കും മദ്യവും കഴിച്ച 28 റഷ്യൻ സൈനികർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കലർന്ന മദ്യം കുടിച്ച മറ്റ് 500 റഷ്യൻ സൈനികരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |