തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിനായി ഇടപെടുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. നിലവിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി എം.എൽ.എ വിലയിരുത്തി.
ട്രോമ കെയർ, ന്യൂബോൺ ഐ.സി.യു, ന്യൂറോ സർജറി ഐ.സി.യു, കാർഡിയോളജി ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, ബേൺസ് യൂണിറ്റ്, ലിക്വിഡ് ഓക്‌സിജൻ ടാങ്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സീവേജ് ട്രീറ്റ്‌മെന്റ് ബ്ലോക്ക്, പി.ജി. ഹോസ്റ്റൽ, എൻ.ഇ.എൽ.എസ് സ്‌കിൽ സെന്റർ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിൽ കണ്ട് വിലയിരുത്തി.
തൃശൂർ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ സബ്മിഷൻ ഉന്നയിച്ചിരുന്നുവെന്നും, അതിൽ ഊന്നിപ്പറഞ്ഞ ചില കാര്യങ്ങൾ നടന്നതായും, മറ്റു പല കാര്യങ്ങളും സർക്കാരിന്റെ പരിഗണനയിലാണെന്നും എം.എൽ.എ പറഞ്ഞു.
മെഡിസിൽ വിഭാഗത്തിൽ 2 പ്രൊഫസർ തസ്തിക അനുവദിച്ചതും, ചെസ്റ്റ് ഹോസ്പിറ്റലിൽ എം.ആർ.ഐ സ്‌കാനിംഗ് സെന്റർ വാങ്ങുന്നതിനായി 6.9 കോടി ചെലവഴിക്കാൻ അനുമതി ലഭിച്ചതും ഇതിനുദാഹരണങ്ങളാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സംസാരിച്ചു. ആശുപത്രി അഡ്മിനിസ്‌ട്രേഷൻ മേധാവികളുമായി ചർച്ച നടത്തി.
വരടിയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കൃഷ്ണകുമാർ, തിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എൻ. കൃഷ്ണകുമാർ, പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ. ഷാജൻ, അവണൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ.കെ. രാധാകൃഷ്ണൻ, തോംസൺ തലക്കോടൻ, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കെ.കെ. ശൈലജ, മെഡി. കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, കാഷ്വാലിറ്റി സൂപ്രണ്ട് ഡോ. എം. രാധിക, ആർ.എം.ഒ ഡോ. എ.എം. രൺദീപ്, ലെയ്‌സൺ ഓഫീസർ ഡോ. സി. രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മെഡിക്കൽ കോളേജുകൾക്കായി പുതിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തുകകൾ തൃശൂർ മെഡിക്കൽ കോളേജിലെ ആവശ്യങ്ങൾക്കനുസരിച്ച് ലഭ്യമാക്കുന്നതിനായി ഇടപെടും.
- സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |