തൃശൂർ: കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തൃശൂർ പൂരം എല്ലാ ചടങ്ങുകളോടെയും ആഘോഷിക്കാനും വെടിക്കെട്ടിന് ആവശ്യമായ ലൈസൻസുകൾ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും തീരുമാനം.
വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഏപ്രിൽ പകുതിയോടെ മന്ത്രിതലയോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മേയ് ആറിന് മുൻപായി പൂർത്തീകരിക്കണം.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിറുത്തി പെസോ നിർദ്ദേശപ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കുകയുള്ളൂ. ഘടക പൂരങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകൾ സംബന്ധിച്ച് തൃശൂർ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങൾ എന്നിവർ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാർക്ക് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സി.സി.ടി.വി സർവയലൻസ്, പൂരപ്പറമ്പിലെ അനൗൺസ്മെന്റ് എന്നീ ചുമതലകൾ മുൻവർഷങ്ങളിലെ പോലെ ദേവസ്വങ്ങൾ നിർവഹിക്കണം. പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും പൂരത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കണം.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ,ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ.ആർ. ജ്യോതിലാൽ, തൃശൂർ ഡി.ഐ.ജി എ. അക്ബർ, കളക്ടർ ഹരിത വി. കുമാർ , തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് നിർദ്ദേശങ്ങൾ:
പൂരലഹരിയിലേക്ക് ഒരുക്കങ്ങളിലേക്ക് അതിവേഗം
തൃശൂർ: തൃശൂർ പൂരം നടത്താൻ മന്ത്രിതല യോഗത്തിൽ തീരുമാനമായതോടെ തട്ടകങ്ങളും പൂരപ്രേമികളും ആവേശത്തിൽ. പൂരത്തിരക്കിലേക്കും ഒരുക്കങ്ങളിലേക്കും പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും ജനങ്ങളും കടന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകൾ നടത്തിയെങ്കിലും പൂരനഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വർഷം പൂരപ്രേമികൾക്ക് പൂര നഗരിയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങൾ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് യോഗത്തിൽ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.
ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ കഴിഞ്ഞദിവസം തുടക്കമായിരുന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത ആഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രദർശന നഗരിയിലേക്ക് പ്രവേശനം. 180 ഓളം പവലിയനുകളാണ് ഈ വർഷം പ്രദർശന നഗരിയിലുള്ളത്. മേയ് 23ന് സമാപിക്കും. കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം പൂരം പ്രദർശനം തുടങ്ങി ദിവസങ്ങൾക്കകം തന്നെ അവസാനിപ്പിച്ചിരുന്നു. മേയ് പത്തിനാണ് ഈയാണ്ടിലെ തൃശൂർ പൂരം.
കൊവിഡ് പരത്തിയ ശൂന്യതയിൽ നിന്ന്...
2020 ലെ പൂരക്കാലത്ത് കൊവിഡ് പടർന്നുപിടിച്ചപ്പോൾ തൃശൂർ ശോകമൂകമായിരുന്നു. ജനലക്ഷങ്ങളുടെ കാഴ്ചകൾക്ക് നിറപ്പകിട്ടാകുന്ന കുടമാറ്റവും ലോകോത്തര സിംഫണിയായി വിശേഷിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവുമൊന്നുമില്ലാതെ ഒരാനപ്പുറത്തുപോലും തൃശൂർ പൂരം കൊണ്ടാടാതെ സമ്പൂർണ്ണമായും ഉപേക്ഷിക്കുന്നത് ചരിത്രത്തിലാദ്യമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോ ലോകത്തെ അതി മനോഹരദൃശ്യങ്ങളിലൊന്നായി രേഖപ്പെടുത്തിയ തൃശൂർ പൂരത്തെയും കൊവിഡ് വൈറസ് തകിടം മറിച്ചപ്പോൾ ജീവിതം ഇരുളടഞ്ഞത് ആയിരങ്ങൾക്കായിരുന്നു. ബലൂൺ കച്ചവടക്കാരൻ മുതൽ ആന ഉടമകൾ വരെയുള്ളവർ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കഷ്ടപ്പാടുകളിലായിരുന്നു. പന്തൽപണിക്കാരും വെടിക്കെട്ട് നിർമ്മാണ തൊഴിലാളികളും ആനപാപ്പാൻമാരും ചെറുകിട കച്ചവടക്കാരുമെല്ലാം ദുരിതത്തിലായി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുളള പൂരത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്ന് രണ്ടുമാസം മുൻപേ നടത്തുന്ന പൂരം പ്രദർശനമാണ്. 1933ൽ ആരംഭിച്ച, രാജ്യത്തെ വലിയ വ്യാപാരമേളകളിൽ ഒന്നായ പ്രദർശനം ഒഴിവാക്കിയതോടെ അന്യസംസ്ഥാന കച്ചവടക്കാർ അടക്കം അന്ന് ദാരിദ്ര്യത്തിലായി. ഭൂരിഭാഗം വാദ്യമേളക്കാരുടെയും ഒരാണ്ടിലേക്കുളള വരുമാനമാണ് ഒരു സീസണിലെ ഉത്സവങ്ങൾ. വൃശ്ചികത്തിൽ തുടങ്ങും മദ്ധ്യകേരളത്തിലെ ഉത്സവകാലം, ഏതാണ്ട് 150 ദിവസം. മേടത്തിൽ തൃശൂർ പൂരവും ഇരിങ്ങാലക്കുട കൂടൽമാണിക്യ ഉത്സവവും പിന്നിടുമ്പോൾ കലാകാരൻമാർ 300 വരെ മേളങ്ങളിൽ പങ്കുകൊളളും. അതെല്ലാമായിരുന്നു രണ്ടുവർഷങ്ങളിൽ കൊവിഡ് കവർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |