കൊച്ചി: സംഗീതത്തിലെ ഓസ്കാറായ ഗ്രാമിയുടെ പെരുമ രണ്ടാം വട്ടം കേരളത്തിലേക്ക് കൊണ്ടുവരാനായതിന്റെ ത്രില്ലിലാണ് തൃശൂർ എൽത്തുരുത്തുകാരൻ മനോജ് ജോർജ്. വയലിനിൽ മാന്ത്രിക സംഗീതം പൊഴിക്കുന്ന മനോജിന്റെ കരസ്പർശം കൂടിയുണ്ട് ഇക്കുറി ലാസ് വേഗാസിലെ ഗ്രാൻഡ് മാർക്വീ ബോൾറൂമിൽ തിരഞ്ഞെടുക്കപ്പെട്ട ന്യൂ ഏജ് ആൽബമായ ഡിവൈൻ ടൈഡ്സിന്.
ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി കേജ്, റോക്ക് ഇതിഹാസം സ്റ്റുവർട്ട് കോപ്ലാൻഡ് എന്നിവരൊരുക്കിയ സംഗീത ആൽബമാണിത്.
2015ലാണ് മനോജ് ആദ്യമായി ഗ്രാമിയിൽ മുത്തമിടുന്നത്. റിക്കി കേജ് തന്നെ ഒരുക്കിയ 'വിൻഡ്സ് ഒഫ് സംസാര'യായിരുന്നു ആൽബം. ഏഴിൽ പഠിക്കുമ്പോഴാണ് മനോജിന് വയലിനിൽ കമ്പം കയറുന്നത്. കോളരി ലിറ്റിൽ ഫ്ലവർ പള്ളി ക്വയറിന്റെ വയലിൻ ഈണം ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. മാതാപിതാക്കളായ ജോർജ് ചിറ്റിലപ്പള്ളിയും റോസിയും നിരുത്സാഹപ്പെടുത്തിയില്ല. 600 രൂപമുടക്കി വയലിൻ വാങ്ങി നൽകി.
കർണാട്ടിക് സംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതവും കൂട്ടിയിണക്കിയുള്ള മനോജിന്റെ കോംപോസിഷനുകൾ ശ്രദ്ധിക്കപ്പെട്ടു. തട്ടകം ബംഗളൂരുവിലേക്ക് മാറ്റിയതോടെ സംഗീത പ്രതിഭകളെ അടുത്തറിഞ്ഞു. റിക്കിക്കൊപ്പം പരസ്യങ്ങൾക്കും സിനിമയ്ക്കും വയലിൻ മീട്ടി. പിന്നീടാണ് ലോക വേദികളിലേക്കും ആൽബങ്ങളിലേക്കും തിരിയുന്നത്. ചിത്ര, ഹരിഹരൻ തുടങ്ങിയവർക്കൊപ്പം 3,000 വേദികളിൽ വയലിൻ വായിച്ചിട്ടുണ്ട് മനോജ്. സുഷയാണ് ഭാര്യ. നീൽ മനോജ്, നിയ റോസ് മനോജ് എന്നിവർ മക്കൾ.
കൊവിഡിൽ പിറന്ന ഡിവൈൻ ടൈഡ്സ്
കൊവിഡ് രൂക്ഷമായിരിക്കെയാണ് റിക്കി ഡിവൈൻ ടൈഡ്സ് ഒരുക്കുന്നത്. ബംഗളൂരുവിലെ സ്വന്തം മ്യൂസിക് സ്കൂളിൽ ഇരുന്ന് മനോജ് ഇതിന്റെ ഭാഗമായി. വിദേശരാജ്യങ്ങളിലെ സംഗീതജ്ഞരും ആൽബത്തിനൊപ്പം ചേർന്നത് ഇങ്ങനെയായിരുന്നു.
മറ്റ് പുരസ്കാരങ്ങൾ
2020 - ഹോളിവുഡ് മ്യൂസിക് മീഡിയ അവാർഡ്, 2019 - സരസ്വതി പുരസ്‌കാരം, 2015 - ഗ്രാമി അവാർഡ്, 2001 - മികച്ച പശ്ചാത്തല സംഗീതത്തിന് നാഷണൽ ഫിലിം അവാർഡ്
പുരസ്കാരം പ്രതിക്ഷിച്ചല്ല, മികച്ച സംഗീതത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്.
മനോജ് ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |