കെ.എസ്.ആർ.ടി.സിയുടെ പുതു സംരംഭമായ 'സ്വിഫ്‌റ്റ്" ഈ മാസം പതിനൊന്നിന് സർവീസ് ആരംഭിക്കുകയാണ്. യൂണിയനുകളുടെ കടുത്ത എതിർപ്പിനിടയിലാണ് കോർപ്പറേഷന്റെ ഈ ഉപകമ്പനി പ്രവർത്തനം തുടങ്ങുന്നത്. സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും ദീർഘദൂര സർവീസിനു വേണ്ടിയാണ് പുതിയ കമ്പനിയുടെ ജനനം. മാതൃസ്ഥാപനത്തിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതെ സ്വതന്ത്രമായി 'സ്വിഫ്‌റ്റ്" നിലനിൽക്കണമെന്നാണ് ലക്ഷ്യം. കെ.എസ്.ആർ.ടി.സിക്ക് ഭാവിയിൽ സ്വിഫ്‌റ്റ് പാരയാകുമോ എന്ന ആശങ്കയാലാണ് യൂണിയനുകൾ എതിർക്കുന്നത്. എന്നാൽ ആശങ്കകൾക്ക് വലിയ അടിസ്ഥാനമില്ലെന്നതാണ് യാഥാർത്ഥ്യം.
കെ.എസ്.ആർ.ടി.സിയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു പ്രധാന കാരണം പ്രവർത്തനമേഖല ഒരേനിലയിൽ തളച്ചിട്ടതാണ്. തമിഴ്‌നാട്ടിലേതു പോലെ വിവിധ കോർപ്പറേഷനുകളായി സ്ഥാപനത്തെ വിഭജിക്കണമെന്ന നിർദ്ദേശം പോലും നാളിതുവരെ അവഗണിക്കപ്പെട്ടു. കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ കോർപ്പറേഷൻ തീരെ വളർന്നില്ലെന്നു മാത്രമല്ല സംസ്ഥാനത്തിനു വലിയ ഭാരമാകുകയും ചെയ്തു. ഈ ഘട്ടത്തിലാണ് എൽ.ഡി.എഫ് സർക്കാരും ഗതാഗതമന്ത്രിയും 'സ്വിഫ്റ്റ്" കമ്പനി എന്ന ആശയവുമായി മുന്നോട്ടുവന്നത്.
സംസ്ഥാനത്തെ വിവിധ നഗരങ്ങൾക്കു പുറമേ ചെന്നൈ, ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, മൂകാംബിക, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യം തുടങ്ങുന്നത്. ഇതിനായി 116 പുത്തൻ ബസുകളും വാങ്ങിക്കഴിഞ്ഞു. ഇവയിൽ 28 ബസുകൾ അത്യാധുനിക സൗകര്യങ്ങളുള്ള സ്ളീപ്പർ ബസുകളാണ്. തിരുവനന്തപുരം ആനയറയാണ് സ്വിഫ്റ്റ് സർവീസുകളുടെ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ കുറച്ചുകൊണ്ടല്ല സ്വിഫ്റ്റ് സർവീസുകൾ ആരംഭിക്കുന്നത്. യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ വേണ്ടത്ര ബസ് സർവീസുകൾ നിലവിൽ ഇല്ലെന്നതാണ് വാസ്തവം. സംസ്ഥാനത്തെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകളുടെ ബാഹുല്യം പരിശോധിച്ചാൽ ബോദ്ധ്യമാകുന്ന കാര്യമാണത്. സംസ്ഥാനത്തിനു പുറത്തെ കേന്ദ്രങ്ങളിലേക്ക് സ്വിഫ്റ്റ് സ്ഥിരം സർവീസുകൾ തുടങ്ങുന്നതോടെ അന്യദേശങ്ങളിൽ കഴിയുന്ന മലയാളികൾക്ക് വലിയ ആശ്വാസമാകും. യാത്രക്കാരുടെ എണ്ണം കുറയുകയല്ല പടിപടിയായി കൂടുകയാണ് ചെയ്യുന്നത്. സ്വിഫ്റ്റ് സർവീസുകൾ തുടങ്ങിയെന്നുവച്ച് കെ.എസ്.ആർ.ടി.സി വരുമാനം കുറയാനൊന്നും പോകുന്നില്ല.
ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകൾക്കു പുറമേ അനേകം നഗരങ്ങളും പട്ടണങ്ങളും സ്വിഫ്റ്റിന് ചെന്നെത്താൻ പാകത്തിലുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുമായി ചർച്ചകൾ നടത്തി പുതിയ റൂട്ടുകൾക്കുള്ള സാദ്ധ്യത ആരായണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകൾ ആസൂത്രണം ചെയ്യാവുന്നതാണ്. ധാരാളം യാത്രക്കാരെ ആകർഷിക്കാവുന്ന മേഖലയാണിത്. കെ.എസ്.ആർ.ടി.സി അടുത്തകാലത്ത് ഈ രംഗത്ത് നല്ല തുടക്കം കുറിച്ചിരുന്നു. മൂന്നാർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കണക്ടഡ് ടൂർ ട്രിപ്പുകൾ ആസൂത്രണം ചെയ്താൽ നല്ല വരുമാനം ലഭിക്കും. സ്വിഫ്റ്റ് വരുന്നതോടെ മാതൃസ്ഥാപനത്തിന് ഉണ്ടാകുമെന്നു ഭയപ്പെടുന്ന വരുമാനനഷ്ടം കുറയ്ക്കാൻ നിലവിലുള്ള കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സംവിധാനം ഒരുക്കിയാൽ മതിയാകും. നാലിലൊരു ഭാഗം സർവീസുകളും മുടക്കേണ്ടിവരുന്ന സ്ഥിതിക്കു പ്രധാന കാരണം ബസുകളുടെയും ജീവനക്കാരുടെയും കുറവാണ്. കട്ടപ്പുറത്തുള്ള ബസുകൾ സർവീസ് നടത്താൻ പാകത്തിൽ പുറത്തുകൊണ്ടുവരണം. ഷെഡ്യൂളുകൾ പുതുക്കി നിശ്ചയിക്കണം. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ ബസ് ഓടിച്ചാൽ വരുമാനം കൂടുമെന്നത് അനുഭവമാണ്. ഔദ്യോഗിക സംവിധാനങ്ങളും പുതിയ വെല്ലുവിളി നേരിടാൻ പാകത്തിൽ അത്യാധുനിക ഭാവം കൈവരിക്കേണ്ടതുണ്ട്. മുങ്ങിത്താഴ്‌ന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തെ രക്ഷിക്കാനുള്ള ബാദ്ധ്യത തങ്ങൾക്കു തന്നെയാണെന്ന ബോധം ജീവനക്കാർക്കുണ്ടാകണം. 'സ്വിഫ്‌റ്റി"നെ തങ്ങളുടെ തന്നെ ഭാഗമായി കാണാനുള്ള വിശാല മനസ്കത കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |