പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിലെ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി അവലോകന യോഗം എ.പ്രഭാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മലമ്പുഴ അകത്തേത്തറ ജി.യു.പി.എസ്, മലമ്പുഴ ജി.വി.എച്ച്.എസ്.എസ്, ഉമ്മിനി ജി.യു.പി.എസ് സ്‌കൂളുകൾ ജൂൺ മാസത്തോടെ ഹൈടെക്കാവും. അകത്തേത്തറ ജി.യു.പി.എസിൽ 2017-18 വർഷത്തിൽ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.8 കോടി രൂപ ചെലവിൽ 14 ക്ലാസ് മുറികളാണ് നിർമ്മിക്കുന്നത്. എൽ.എസ്.ജി.ഡിയാണ് നിർവഹണ ഏജൻസി. നിർമ്മാണത്തിന് അധികമായി ആവശ്യമുള്ള 30 ലക്ഷം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് യോഗത്തിൽ അറിയിച്ചു.
മലമ്പുഴ ജി.വി.എച്ച്.എസ്.എസിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 14 ക്ലാസ്മുറികൾ, രണ്ട് ലാബ്, അടുക്കള എന്നിവയുണ്ടാകും. ഉമ്മിനി ജി.യു.പി.എസിനായി ഒരു കോടി ചെലവിൽ ഒമ്പത് ക്ലാസ് മുറികളാണ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ ജൂൺ മാസത്തിൽ പൂർത്തിയാകുമെന്ന് നിർവഹണ ഏജൻസികൾ അറിയിച്ചു.
യോഗത്തിൽ അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്ത കൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓർഡിനേറ്റർ ടി. ജയപ്രകാശ്, ജി.യൂ.പി.എസ് പ്രധാനാദ്ധ്യാപകൻ ഹരിസെന്തിൽ, പി.ടി.എ പ്രസിഡന്റ് നിത്യാനന്ദൻ, മലമ്പുഴ ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.എൻ.മുരളി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |