കണ്ണൂർ: സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് നാളെ കണ്ണൂരിൽ തുടക്കമാകുമ്പോൾ പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലുമെത്തുന്ന പുതുമുഖങ്ങളെക്കുറിച്ച് ചർച്ച സജീവം. പ്രായപരിധി 75 എന്നത് കർശനമാക്കിയാൽ എറണാകുളം സംസ്ഥാന സമ്മേളനത്തിലെന്നപോലെ ഒഴിവാക്കപ്പെടുന്നവർക്കുപകരം കേന്ദ്രകമ്മിറ്രിയിൽ കൂടുതലായും യുവാക്കളെയും വനിതകളെയുമാകും പരിഗണിക്കുക. പ്രായപരിധി വ്യവസ്ഥയിൽ 84 പിന്നിട്ട എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പി.ബിയിൽ നിന്ന് ഒഴിയേണ്ടിവന്നാൽ പകരം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനാണ് കൂടുതൽ സാദ്ധ്യത. എ.കെ. ബാലനെയും പരിഗണിച്ചേക്കാം.
എസ്.ആർ.പിക്ക് പുറമെ ബംഗാളിൽ നിന്നുള്ള ബിമൻബോസ് (82), കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള (76) എന്നിവരും പി.ബിയിൽ നിന്ന് ഒഴിഞ്ഞേക്കാം. 75 പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകും. നിലവിലുള്ള പി.ബി അംഗങ്ങളെല്ലാം 65നും 85നും ഇടയിലുള്ളവരാണ്. നിലവിൽ 17 അംഗങ്ങളാണ് പി.ബിയിലുള്ളത്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള എന്നിവരാണ് അംഗങ്ങൾ.
കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായ വി.എസ്. അച്യുതാനന്ദൻ, പാലോളി മുഹമ്മദ് കുട്ടി എന്നിവരുൾപ്പെടെ കേരളത്തിൽ നിന്ന് 18 പേരുണ്ട്. വി.എസിനും പാലോളിക്കും പുറമേ പി.കരുണാകരൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്നു ഒഴിവാകാൻ സാദ്ധ്യതയുണ്ട്. പകരം മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി.രാജീവ്, കെ.എൻ. ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എസ്. സുജാത, ഡോ. ടി.എൻ.സീമ എന്നിവരെ പരിഗണിച്ചേക്കാം. ഇന്ത്യയിൽ പാർട്ടി ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയിലും തുടർഭരണം നേടിയ തിളക്കത്തിലും കേരളത്തിന്റെ പ്രാതിനിദ്ധ്യം ഇരുഘടകങ്ങളിലും കൂട്ടുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
വി.എസും ശങ്കരയ്യയുംവിശ്രമത്തിൽ
സ്ഥാപക നേതാക്കൾ
ഇല്ലാതെ പാർട്ടി കോൺഗ്രസ്
ഒ.സി.മോഹൻരാജ്
കണ്ണൂർ: സി.പി.എം രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ മുന്നണിപ്പോരാളികളായ വി.എസ്. അച്യുതാനന്ദനും എൻ. ശങ്കരയ്യയും ഇല്ലാതെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും വിശ്രമത്തിലാണ്. 1964ലെ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന് സി.പി.എം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്നത് ഇവർ രണ്ടുപേർ മാത്രം. ശങ്കരയ്യ തമിഴ്നാട് സ്വദേശിയാണ്.
2018 ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന 22-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ഇരുവരെയും പ്രത്യേകം ആദരിച്ചിരുന്നു. 98 വയസ് പിന്നിട്ട വി.എസ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും പങ്കെടുക്കാനായില്ല. വി.എസ് നിലവിൽ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.
ദീർഘകാലം പാർട്ടി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന ശങ്കരയ്യയ്ക്ക് 100 വയസ് കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹം ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ്. മധുരയിൽ നടന്ന തമിഴ്നാട് സംസ്ഥാന സമ്മേളനത്തിലും പങ്കെടുക്കാനായില്ല. സമ്മേളനത്തെ അദ്ദേഹം ഓൺലൈനിലൂടെ അഭിവാദ്യം ചെയ്തു. വേദിയിൽ വലിയ സ്ക്രീനിൽ അദ്ദേഹത്തിന്റെ പ്രസംഗം പ്രദർശിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം വീട്ടിലിരുന്ന് അദ്ദേഹം മൊബൈലിൽ കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |