കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുകയും ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും ചെയ്തതോടെ സർവകക്ഷി സർക്കാർ രൂപീകരിച്ച് പിടിച്ചുനിൽക്കാനുള്ള പ്രസിഡന്റ് ഗോതബയ രജപക്സയുടെ നീക്കത്തിന് തിരിച്ചടി. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾ ഫോഴ്സ് (എസ്.ജെ.ബി) ക്ഷണം നിരസിച്ചു.
പുതിയ സർക്കാരിനെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നാണ് പ്രതിപക്ഷ നിലപാട്.225 അംഗ സഭയിൽ എസ്.ജെ.ബിക്ക് 54 അംഗങ്ങളുണ്ട്. 17 പാർട്ടികൾ അടങ്ങുന്ന സഖ്യമായ ശ്രീലങ്ക പൊതുജന പേരമന മുന്നണിയിലും ഭിന്നത രൂക്ഷമായതോടെയാണ് സർവകക്ഷി സർക്കാർ രൂപകീരണത്തിന് തീരുമാനിച്ചത്.
കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ വേണ്ടി ഞായറാഴ്ച അർദ്ധരാത്രി അടിയന്തര കാബിനറ്റ് യോഗം ചേർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഒഴികെ 26 മന്ത്രിമാരും ഒന്നിച്ച് രാജിവച്ചിരുന്നു. ഇടക്കാല സർക്കാരിലെ പുതിയ മന്ത്രിമാരുടെ ആദ്യ പട്ടികയിൽ രാജപക്സ കുടുംബത്തിലെ ആരുമില്ല.പ്രസിഡന്റിന്റെ സഹോദരനും ധനമന്ത്രിയുമായിരുന്ന ബേസിൽ രജപക്സ പുറത്തായി. നിയമ -പാർലമെന്ററി മന്ത്രിയായിരുന്ന അലി സാബ്രിയാണ് പുതിയ ധനമന്ത്രി. വിദേശകാര്യ മന്ത്രിയായി ജി.എൽ. പീരിസ് തുടരും. ദിനേശ് ഗുണവർധന വിദ്യാഭ്യാസ മന്ത്രിയായും ജോൺസ്റ്റൻ ഫെർണാണ്ടോ ഗതാഗത മന്ത്രിയായും അധികാരമേറ്റു.
ഫെർനാണ്ടോ ഗവൺമെന്റ് ചീഫ് വിപ്പിന്റെയും ഗുണവർധനെ സഭാ നേതാവിന്റെയും ചുമതലയും നിർവഹിക്കും. പുതിയ മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്നതുവരെയുള്ള താത്കാലിക സംവിധാനമാണിത്.
പ്രധാനമന്ത്രിയുടെ മകനും യുവജനകാര്യ, കായിക മന്ത്രിയുമായ നമൽ രജപക്സയാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പിന്നാലെ ജലവകുപ്പ് മന്ത്രി ചമൽ രജപക്സയടക്കം 25 മന്ത്രിമാർ പ്രസിഡന്റിന് രാജിക്കത്ത് നൽകുകയായിരുന്നു. പ്രധാനമന്ത്രി രാജിവയ്ക്കാത്തതിനാൽ ക്യാബിനറ്റ് പിരിച്ചുവിട്ടതായി കണക്കാക്കില്ല.
സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് കേന്ദ്ര ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാലും രാജി പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്കിന്റെ മോണിറ്ററി ബോർഡ് ഇന്നലെ പ്രത്യേക യോഗം ചേർന്നു.
വസതികളിലേക്ക് ഇരച്ചുകയറാൻ ജനം
36 മണിക്കൂർ കർഫ്യൂ ഇന്നലെ രാവിലെ ആറിന് അവസാനിച്ചതിന് പിന്നാലെ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തി. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. തങ്കല്ലെയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ 2000ത്തോളം പേർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.ബാരിക്കേഡുകൾ തകർത്ത സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥ തുടരുകയാണ്. സമൂഹമാദ്ധ്യമങ്ങളുടെ വിലക്ക് 15 മണിക്കൂറിന് ശേഷം സർക്കാർ പിൻവലിച്ചു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാദ്ധ്യമാകുന്ന വിധത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കണം
സജിത് പ്രേമദാസ
ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |